ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ ഇസ്രയേൽ, കാനഡയുടെയും ഫ്രാൻസിന്‍റെയും ബ്രിട്ടന്‍റെയും സംയുക്ത പ്രസ്താവനയും യുഎന്നിന്‍റെ അഭ്യർത്ഥനയും തള്ളി, ഗാസയിൽ രൂക്ഷ ആക്രമണം

ടെൽ അവീവ്: ഗാസയെ കണ്ണീരിലാഴ്ത്തി ഇസ്രയേലിന്‍റെ ക്രൂരത തുടരുന്നു. ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായവും തടഞ്ഞ ഇസ്രായേൽ, ആക്രമണവും ശക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനിടെ ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും അടക്കം ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 3340 നിരപരാധികൾ ആണ് കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മരണത്തിന്റെ വക്കിലാണെന്ന് ഐക്യരാഷ്ട്ര സഭയടക്കം വിമർശിച്ചിട്ടും ഇസ്രയേൽ ക്രൂരത തുടരുകയാണ്. കാനഡ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയും തള്ളിക്കളഞ്ഞു.

പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ അനുവദിക്കുമെന്ന് ഇന്നലെ ഇസ്രായേൽ പറഞ്ഞെങ്കിലും അതും നടപ്പായില്ല. ഇസ്രയേൽ ആക്രമണം കാരണം വടക്കൻ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായി നിലച്ചു. ഖത്തറിന്റെ സാന്നിധ്യത്തിൽ ദോഹയിൽ സമാധാനചർച്ച നടക്കുന്നുണ്ടെങ്കിലും അത് എവിടെയും എത്തിയിട്ടില്ല. ഗാസയെ പിടിച്ചടക്കി പൂർണ്ണ വിജയം നേടുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. പക്ഷെ ആ വിജയത്തിലേക്കുള്ള വഴികൾ ഓരോ ദിവസവും അതിക്രൂരം ആകുകയാണ്.

More Stories from this section

family-dental
witywide