‘ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങളിൽ 6 വിധം പരിശോധന നടത്തണം’, അഹമ്മദാബാദ് ആകാശദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്ക് ഡിജിസിഎയുടെ കർശന നിർദ്ദേശം

ഡൽഹി: ലോകത്തെ നടുക്കി അഹമ്മദാബാദിലെ ആകാശദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്ക് 6 കർശന നിർദ്ദേശങ്ങൾ നൽകി ഡിജിസിഎ. എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാനാണ് വ്യോമയാന റെഗുലേറ്ററായ ഡിജിസിഎ ഉത്തരവിട്ടത്. ബോയിംഗ് 787-8 ഡ്രീം ലൈനർ വൈഡ് ബോഡി എയർക്രാഫ്റ്റാണ് ഇന്നലെ അപകടത്തിൽപെട്ടത്. ബോയിങ് 787- 8,9 വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ യാത്ര പുറപ്പെടുമുമ്പ് സ്വീകരിക്കേണ്ട പരിശോധനകൾ സംബന്ധിച്ചാണ് ഇപ്പോൾ ഡി ജി സി എ കർശന നിർദ്ദേശം നൽകി ഉത്തരവിട്ടത്.

അഹമ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള അധിക മുൻകരുതൽ എന്നും എയർ ഇന്ത്യക്ക് നൽകിയ കത്തിൽ ഡി ജി സി എ വ്യക്തമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുമുമ്പ് ആറു വിധത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ ഫ്ലൈറ്റ് കൺട്രോൾ ഇൻസ്പെക്ഷൻ നടത്തണമെന്നും നിർദ്ദേശമുണ്ട്. ബോയിങ് വിമാനങ്ങളുടെ പവർ അഷുറൻസ് ടെസ്റ്റും രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കണം. എയർ ഇന്ത്യയുടെ കൈവശമുള്ള ബോയിങ് വിമാനങ്ങളുടെ ഈ പരിശോധനാ ഫലങ്ങൾ ഡി ജി സി എക്ക് കൈമാറണമെന്ന് നിർദ്ദേശമുണ്ട്.