‘പൊലീസിനെതിരെ ദിലീപ് പറഞ്ഞത് സ്വയം ന്യായീകരിക്കാൻ, ഗൂഢാലോചന ആരോപണം തോന്നൽ’; നടി ആക്രമണക്കേസിൽ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം

കണ്ണൂർ: നടി ആക്രമണക്കേസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ദിലീപിന്റെ പ്രസ്താവന “അദ്ദേഹത്തിന്റെ തോന്നൽ മാത്രമാണ്” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെതിരായ ആരോപണം സ്വയം ന്യായീകരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ടുപോയതെന്നും അത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്കൊപ്പം ഉറച്ചുനിന്ന സർക്കാർ ഇനിയും അതേ നിലപാട് തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രോസിക്യൂഷൻ മികച്ച രീതിയിൽ കേസ് കൈകാര്യം ചെയ്തുവെന്നും പൊതുസമൂഹവും നിയമവൃത്തവും അത് അഭിനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിധിയുടെ പകർപ്പ് ലഭിച്ചശേഷം നിയമപരമായി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യുഡിഎഫ് നേതാക്കളുടെ പ്രതികരണത്തെ “ധൃതിപ്പെട്ട രാഷ്ട്രീയം” എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, പൊതുസമൂഹം അതിജീവിതയ്ക്കൊപ്പമാണെന്ന് ഓർമിപ്പിച്ചു. “എന്തിനാണ് ഇത്ര വേഗം പ്രതികരിക്കുന്നത്, മനസിലാകുന്നില്ല” എന്നും അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ നിലപാടും അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് വീണ്ടും ഉറപ്പിച്ചു.

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി ഇ-മെയിലായി വന്നയുടനെ പൊലീസിന് കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടി ആക്രമണക്കേസിൽ ഗൂഢാലോചന കുറ്റം തെളിയാതെ വന്നതിന് പിന്നാലെ ദിലീപും സംഘവും പൊലീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ആ വിവാദത്തിന് കൂടുതൽ ചൂട് പകരുന്നു.

More Stories from this section

family-dental
witywide