കുർബാന തർക്കത്തിൽ ബിഷപ്പ് ഹൗസിനുള്ളിൽ സമരം ചെയ്തവർക്കെതിരെ അച്ചടക്ക നടപടി, 6 വിമത വൈദികരെ സസ്പെൻഡ് ചെയ്തു, 15 പേർക്ക് നോട്ടീസ്

കൊച്ചി: കുർബാന തർക്കവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ബിഷപ്പ് ഹൗസിനുള്ളിൽ കയറി സമരം ചെയ്ത വിമത വൈദികർക്കെതിരെ അച്ചടക്ക നടപടി. ബിഷപ്പ് ഹൗസിനകത്ത് പ്രതിഷേധിച്ച ആറ് വൈദികരെ സിനഡ് സസ്‌പെൻഡ് ചെയ്തു. 15 വൈദികർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി. സമരം ചെയ്ത ആറ് വൈദികർക്ക് കുർബാന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സിറോ മലബാർ സഭ സിനഡാണ് ബിഷപ്പ് ഹൗസിനുള്ളിലെ സമരത്തിൽ നടപടി സ്വീകരിച്ചത്.

അതേസമയം കുർബാന തർക്കത്തിലെ നടപടിക്കെതിരെ നിരാഹാരമിരുന്ന വൈദികരെ പൊലീസ് വലിച്ചിഴച്ചതിൽ പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാർ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകർത്ത് അകത്തുകയറാൻ ശ്രമിച്ചു. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പൊലീസ് നടപടിയിൽ വൈദികന്റെ കൈക്ക് പരുക്കേറ്റെന്ന് പ്രതിഷേധക്കാർ പറയുന്നു. സമരക്കാരെ തിരികെ ബിഷപ്പ് ഹൗസിൽ കയറ്റാതെ ചർച്ചയ്ക്ക് ഇല്ലെന്നാണ് നിലപാട്. സർക്കാരും പൊലീസും തങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും വിമത വിഭാഗം ആരോപിച്ചു.സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൊച്ചി ഡിസിപിയും എഡിഎമ്മും സ്ഥലത്തെത്തിയിട്ടുണ്ട്. വൈദികരുമായി ഉടൻ ചർച്ച നടത്തും. അതേസമയം സമവായ ചർച്ചകൾക്കിടെയാണ് വൈദികർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. 21 വൈദികരാണ് ബിഷപ്പ് ഹൗസിൽ പ്രതിഷേധിച്ചത്.

Also Read

More Stories from this section

family-dental
witywide