ന്യുയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് മടങ്ങിയെത്തിയതിന് പിന്നാലെയുള്ള ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി അഥവാ ഡോജ്. ശതകോടീശ്വരൻ എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള ഡോജ് ഇപ്പോൾ ട്രംപ് ഭരണകൂടത്തിന് വലിയ തലവേദനയായി മാറുകയാണ്. മസ്കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഡോജിൽ നിന്നും 21 ഉദ്യോഗസ്ഥർ രാജിവെച്ചു എന്നതാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. മസ്കിന്റെ നടപടികൾ സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം തകർക്കുന്നുവെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥരുടെ കൂട്ട രാജി.
അതിനിടെ അമേരിക്കയിൽ നിന്നുള്ള മറ്റൊരു വാർത്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ കാബിനറ്റ് യോഗം ഇന്ന് വൈറ്റ് ഹൗസിൽ ചേരും. എല്ലാ വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. കാബിനറ്റ് അംഗമല്ലാത്ത ഡോജ് തലവൻ ഇലോൺ മസ്‌ക്കും യോഗത്തിനുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ലോകത്തെ ഞെട്ടിച്ച നിരവധി തീരുമാനങ്ങൾ കൈക്കൊണ്ട ട്രംപ് ഭരണകൂടത്തിന്‍റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ കൂടുതൽ കടുത്ത തീരുമാനങ്ങളുണ്ടാകുമോ എന്നത് കണ്ടറിയണം. അതുകൊണ്ടുതന്നെ ലോകം വൈറ്റ് ഹൗസിലേക്ക് ഉറ്റുനോക്കുകയാണ്.













