
വാഷിംഗ്ടൺ: ഹാർവാർഡ് സർവ്വകലാശാലയുടെ വിദേശ വിദ്യാർത്ഥികളെ ഉൾക്കൊള്ളാനുള്ള അധികാര ഉടനടി റദ്ദാക്കാനുള്ള നീക്കത്തിൽ നിന്ന് ട്രംപ് ഭരണകൂടം തത്കാലം പിന്മാറി. ദൈർഘ്യമേറിയ ഭരണപരമായ നടപടികളിലൂടെ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ സർവ്വകലാശാലയ്ക്ക് 30 ദിവസത്തെ സമയം നൽകും. യുഎസ് ഇതര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരു ഫെഡറൽ പ്രോഗ്രാമിന് കീഴിലുള്ള സർവ്വകലാശാലയുടെ അംഗീകാരം പിൻവലിക്കാനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ബുധനാഴ്ച ഹാർവാഡിന് നോട്ടീസ് അയച്ചിരുന്നു.
ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ആലിസൺ ബറോസിന്‍റെ മുമ്പാകെ നടന്ന ഹിയറിംഗിന് മുന്നോടിയായി, ഐവി ലീഗ് സ്കൂളായ ഹാർവാർഡിന് അന്താരാഷ്ട്ര വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനുള്ള അവകാശം പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ഭരണകൂടം റദ്ദാക്കുന്നത് തടഞ്ഞുകൊണ്ടുള്ള താൽക്കാലിക ഉത്തരവ് നീട്ടുന്നതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പ് കോടതിയിൽ നോട്ടീസ് ഫയൽ ചെയ്തിരുന്നു.
ഹാർവാഡിനും അവിടുത്തെ വിദ്യാർത്ഥികൾക്കും ഭരണകൂടം നേരത്തെ തീരുമാനിച്ച പ്ലാനുകളിലേക്ക് മടങ്ങിപ്പോയാൽ ഉണ്ടാകാൻ സാധ്യതയുള്ള ദോഷങ്ങൾ ചൂണ്ടിക്കാട്ടി, നിലവിൽ പ്രഖ്യാപിച്ച ഭരണപരമായ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിലെ സ്ഥിതി നിലനിർത്തുന്നതിന് ഒരു വിപുലമായ പ്രാഥമിക ഉത്തരവ് പുറപ്പെടുവിക്കാൻ താൻ ഉദ്ദേശിക്കുന്നതായി ആലിസണ്‍ ബറോസ് ഹിയറിംഗിൽ പറഞ്ഞു. യുഎസ് ഭരണഘടനയനുസരിച്ചുള്ള തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും നിയമപരമായ നടപടികളെയും ഈ റദ്ദാക്കൽ ലംഘിക്കുന്നുവെന്ന് ഹാർവാർഡ് വാദിച്ചു. കൂടാതെ, ഡിഎച്ച്എസ് നിയമങ്ങൾ പാലിക്കുന്നതിൽ റദ്ദാക്കൽ പരാജയപ്പെട്ടുവെന്നും ഹാർവാർഡ് വാദം ഉന്നയിച്ചു. ഏജൻസിയുടെ ആരോപണങ്ങളെ ചോദ്യം ചെയ്യാനും ഒരു ഭരണപരമായ അപ്പീൽ നൽകാനും ഹാർവാഡിന് കുറഞ്ഞത് 30 ദിവസമെങ്കിലും നൽകണമെന്ന് ഈ നിയമങ്ങളിൽ പറയുന്നു.