കലോത്സവ റിപ്പോര്‍ട്ടിംഗിനിടെ ദ്വയാര്‍ഥപ്രയോഗം: റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ കേസ്, കെ. അരുണ്‍കുമാര്‍ ഒന്നാം പ്രതി

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിംഗിനിടെ സഹ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ദ്വയാര്‍ഥപ്രയോഗം നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് നടപടി. കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ.അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്, മറ്റൊരു റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതില്‍ കെ.അരുണ്‍കുമാര്‍ ഒന്നാം പ്രതിയാണ്.

വനിതാ ശിശുവികസന ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം പോക്സോ വകുപ്പിലെ 11, 12 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് കേസ് എടുത്തത്. തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമിലെ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷഹബാസ് നടത്തുന്ന സംഭാഷണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടായിരുന്നു അരുണ്‍കുമാറിന്റെ ദ്വയാര്‍ഥ പ്രയോഗം ഉണ്ടായത്. ഇതാണ് കേസിലേക്ക് വഴി തെളിച്ചത്. സംഭവത്തിനു പിന്നാലെ ചാനല്‍ മേധാവിയില്‍ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു.

More Stories from this section

family-dental
witywide