ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളുടെ മൊഴിയില്‍ സംശയം; ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്തു, സെയിഫിനെ കുത്തിയ പ്രതിയെത്തേടി വിയര്‍ത്ത് മുംബൈ പൊലീസ്

മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ പൊലീസ് ഇന്ന് വീണ്ടും കസ്റ്റഡിയിലെടുത്തതായി വിവരം. ഇയാളുടെ മൊഴികളിലുണ്ടായ സംശയത്തെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്.

അതിനിടെ, സെയ്ഫിന്റെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറിയ സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ പുതിയ ചിത്രം പൊലീസ് പുറത്തുവിട്ടു. കുറ്റകൃത്യത്തിനു ശേഷം പ്രതി വീടിനു പുറത്തെത്തി വസ്ത്രം മാറിയാണു രക്ഷപ്പെട്ടത്. ഇയാള്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപത്ത് നീല ഷര്‍ട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണ് പുറത്തായത്.

കേസില്‍ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലി ഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.

അതേസമയം, ആളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നടന്‍ അപകടനില പൂര്‍ണമായും തരണം ചെയ്തു.