
മോസ്ക്കോ: പാകിസ്ഥാനിലെ ഭീകരവാദ പ്രവർത്തനങ്ങളും പഗൽഗാമിലെ പാക് പങ്കുമടക്കം ലോകത്തിന് മുന്നുൽ തുറന്നുകാണിക്കാനായി പുറപ്പെട്ട ഇന്ത്യൻ എം പിമാരുടെ സംഘം റഷ്യയിലേക്ക് യാത്ര ചെയ്ത വിമാനത്തിന്‍റെ ലാൻഡിംഗ് വൈകി.
മോസ്കോയിലേക്ക് പുറപ്പെട്ട കനിമൊഴി നേതൃത്വം നൽകുന്ന എം പിമാരുടെ പ്രതിനിധിസംഘത്തിന്‍റെ വിമാനമാണ് ലാൻഡ് ചെയ്യാൻ വൈകിയത്. റഷ്യക്കെതിരായ യുക്രൈൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി വ്യോമപാത അടച്ചതാണ് വൈകാൻ കാരണം. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെ ലാൻഡ് ചെയ്യേണ്ടിയിരുന്ന സംഘം മണിക്കൂറുകൾക്ക് ശേഷമാണ് മോസ്കോയിലിറങ്ങിയത്.
ശേഷം കനിമൊഴിയും സംഘവും റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിലെത്തി ഉദ്യോഗസ്ഥരെ കണ്ടു. വിദേശകാര്യമന്ത്രാലയത്തിന്‍റെ ഫെഡറേഷൻ കൗൺസിൽ കമ്മിറ്റി അംഗങ്ങളെയാണ് കണ്ടത്. റഷ്യയിലെ ഇന്ത്യൻ അംബാസിഡർ വിനയ് കുമാറും ഈ സംഘത്തോടൊപ്പം ഉണ്ട്.