ഇറാനില്‍ ഭൂചലനം; 5.1 തീവ്രത രേഖപ്പെടുത്തി

ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാനിലെ സെംനാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ഇന്നലെ വൈകിട്ടോടെയാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സംഭവത്തിൽ ആളപായമില്ലെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹവും ശക്തമാണ്.

പ്രാദേശിക സമയം രാത്രി 9:19ന് സെംനാനിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സെംനാൻ, ടെഹ്‌റാൻ, അൽബോർസ് പ്രവിശ്യകളിലാണ് പ്രധാനമായും ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ശക്തിയേറിയ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് താമസക്കാർ പറഞ്ഞു. ബാധിത പ്രദേശങ്ങളിൽ നിന്ന് മുൻകരുതൽ എന്ന നിലയിൽ ആളുകളെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.