
കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന രാഹുലിന്റെ ആക്ഷേപം തള്ളിയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. ജൂണ്‍ 12നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത്. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ കത്തു ലഭിച്ചതായും അദ്ദേഹത്തിന്റെ ഇമെയിലിലേക്കു കത്ത് അയച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്രോതസുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
‘പ്രശ്‌നങ്ങള്‍’ ചര്‍ച്ച ചെയ്യാന്‍ രാഹുൽ ഗാന്ധിയടക്കം മൂന്നംഗ പാനലിനെയും കമ്മീഷൻ ക്ഷണിച്ചു. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരമാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നടന്നതെന്നും കമ്മീഷൻ ആവര്‍ത്തിച്ചു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കത്തിന് ഉചിതമായ മറുപടി അയയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പു കമ്മിഷനെതിരെ വിവിധ മാധ്യമങ്ങളില്‍ ലേഖനമെഴുതിയ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ‘മാച്ച് ഫിക്‌സിങ്’ നടന്നുവെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിലൂടെയും ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം, വോട്ടര്‍ റജിസ്റ്റര്‍, പോളിങ് ശതമാനം എന്നിവയില്‍ തിരിമറി നടത്തിയും, കള്ളവോട്ടിലൂടെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ അട്ടിമറിച്ചെന്നും ആയിരുന്നു രാഹുലിന്റെ ആരോപണം.
തിരഞ്ഞെടുപ്പുസമിതിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം ഒരു കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്താനുള്ള തീരുമാനം തെറ്റാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ സംഭവിച്ചത് ഇനി ബിഹാറിലും, ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ആവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇത്തരം ‘മാച്ച് ഫിക്സഡ്’ തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിന്റെ ആരോപണങ്ങള്‍ക്കു പിന്നാലെ അത് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തിനു രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടില്ലെന്നാണു വിവരം.