അമേരിക്കയിൽ വീടുകളിലെ വൈദ്യുതി ബിൽ കുത്തനെ ഉയരുന്നത് ആളുകളെ ബുദ്ധിമുട്ടിലാക്കുന്നു. ന്യൂജേഴ്‌സിയിൽ ജൂൺ 1 മുതൽ 17% നിരക്ക് വർധന നടപ്പാക്കിയതോടെ നിരവധി ഉപഭോക്താക്കൾ ആശങ്കയിലായി. വൈദ്യുതി ലാഭിക്കാനായി നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ബില്ലിൽ വലിയ കുറവ് കാണാനായില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
പവർലൈൻസ് എന്ന സംഘടനയുടെ റിപ്പോർട്ട് പ്രകാരം, 2025ന്റെ ആദ്യ ഒൻപത് മാസങ്ങളിൽ അമേരിക്കയിലുടനീളം 34 ബില്യൺ ഡോളറിലധികം നിരക്ക് വർധന അനുമതി ലഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം ആണിക്. ഇതിന്റെ ആഘാതം 124 മില്യൺ ഉപഭോക്താക്കളെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. യു.എസ്. എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെ വൈദ്യുതി നിരക്ക് 11% വർധിച്ചു.
വൈദ്യുതി ബില്ലുകളുടെ വർധന രാഷ്ട്രീയ ചർച്ചയായതോടെ ന്യൂജേഴ്‌സിയിലെ ഗവർണർ സ്ഥാനാർഥികൾ — ഡെമോക്രാറ്റ് മിക്കി ഷെറിൽ, റിപ്പബ്ലിക്കൻ ജാക്ക് ചിയാട്ടറെല്ലി — ബില്ലുകൾ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു. ഈ പ്രശ്നം ഇനി തെരഞ്ഞെടുപ്പുകളിലൊക്കെയും പ്രധാന വിഷയമാകുമെന്നും വൈദ്യുതി ബില്ലുകൾ ഉടൻ കുറയാനുള്ള ലക്ഷണങ്ങളില്ലെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
Electricity rates are rising in America; the public is suffering, experts say it will be discussed in the election












