
വാഷിങ്ടൺ: ടെസ്ല സി.ഇ.ഒ.യായ ഇലോണ്‍ മസ്‌ക് റോള്‍സ് റോയ്‌സ് കാറിലാണ് സ്‌കൂളില്‍ പോയിരുന്നതെന്ന് പിതാവ് ഇറോള്‍ മസ്‌ക്. ഇലോണ്‍ മസ്‌ക് വളര്‍ന്നത് ദരിദ്രസാഹചര്യത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പിതാവിന്റെ വെളിപ്പെടുത്തൽ. ‘ദി അഹമ്മദ് മഹ്‌മൂദ് ഷോ’യിലായിരുന്നു പിതാവ് ഇക്കാര്യം പറഞ്ഞത്. എന്‍ജിനീയറായിരുന്ന താന്‍ 26-ാം വയസ്സില്‍ തന്നെ ജീവിതത്തില്‍ വിജയിച്ച വ്യക്തിയായെന്നും അന്ന് സ്വന്തമായി വീടുവാങ്ങിയെന്നും അവിടെയാണ് ഇലോണ്‍ മസ്‌ക് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഈ വീട് ദക്ഷിണാഫ്രിക്കയിലെ യൂറോപ്യന്‍ യൂണിയന്‍ അംബാസഡറുടെ വസതിയാണെന്നും അദ്ദേഹം പറഞ്ഞു. കണ്‍സള്‍ട്ടിങ് എന്‍ജിനീയറായാണ് ഞാന്‍ ജോലി ആരംഭിക്കുന്നത്. പക്ഷേ, ഞാന്‍ വാരാന്ത്യങ്ങളിലും രാത്രിയും ജോലിചെയ്തു. എന്റെ സുഹൃത്തുക്കളില്‍ ഭൂരിഭാഗംപേരും അങ്ങനെയായിരുന്നില്ല. ഞാന്‍ വളരെവേഗം വിജയം കണ്ടെത്തി. 26-ാം വയസ്സില്‍ ഞാന്‍ 46-ഉം 48-ഉം വയസ്സുള്ളവര്‍ക്ക് തുല്യനായി. 24-ാം വയസ്സില്‍ എനിക്ക് സ്വന്തമായി ബിസിനസുണ്ടായിരുന്നു. 23-ലോ 24-ലോ ഞാന്‍ സ്വന്തമായി വിമാനവും വാങ്ങിയിരുന്നു”, ഇറോള്‍ മസ്‌ക് വിശദീകരിച്ചു.
തന്റെ കുട്ടിക്കാലം സന്തോഷം നിറഞ്ഞതായിരുന്നില്ലെന്നും കുടുംബത്തിന് താഴ്ന്ന വരുമാനമാണ് ഉണ്ടായിരുന്നതെന്നും ഇലോണ്‍ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു.
Elon Musk Father clarify his poverty allegation















