ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനെയും മോർഫ് ചെയ്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെയും കുറിച്ചുള്ള പരാതിയാണ് അറസ്റ്റിന് കാരണം. എവിആർ എന്റർടെയ്‌ൻമെന്റ് ഉടമയും ബെല്ലാരി ടസ്കേഴ്സ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ അരവിന്ദിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ശ്രീലങ്കയിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
നടിയുടെ പരാതിയനുസരിച്ച്, അടുപ്പം സ്ഥാപിച്ച ശേഷം അരവിന്ദ് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയിരുന്നു. മോർഫ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചതോടെ നടി തീവ്രമായ മാനസിക സമ്മർദത്തിലായി. ഇതിന്റെ സമ്മർദ്ദം മൂലം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ആശുപത്രിയിലെത്തിയ അരവിന്ദ് വീണ്ടും ഭീഷണിപ്പെടുത്തി സംഭവം മറച്ചുവയ്ക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ പറയുന്നു. ഈ സംഭവങ്ങൾ നടിയുടെ ജീവിതത്തെ പൂർണമായി തകർത്തുവെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ് അരവിന്ദ് വെങ്കടേഷ്. നടിക്ക് താൻ സാമ്പത്തിക സഹായവും വീടും നൽകിയിരുന്നുവെന്നും, അവർ മറ്റൊരു വ്യക്തിയുമായി രഹസ്യ ബന്ധം പുലർത്തിയിരുന്നുവെന്നും ഇയാൾ വാദിക്കുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ, സ്ത്രീകളോടുള്ള ലൈംഗിക പീഡനവും സൈബർ ക്രൈമുകളും വർധിക്കുന്നതിനെതിരെ സമൂഹത്തിന്റെ ശ്രദ്ധയ ആകർഷിക്കുന്ന ഈ സംഭവം വിവാദമായി മാറിയിരിക്കുന്നു.














