അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഫസ്റ്റ് ലേഡി മെലാനിയ ട്രംപും ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിക്കായി വരുന്ന സമയത്ത്, അവർ കയറിയ എസ്കലേറ്റർ പെട്ടെന്ന് നിന്നതിൻ്റെ കാരണം അന്വേഷിക്കണമെന്ന് വൈറ്റ് ഹൗസ്. യുഎന്നിൽ വെച്ച് മനപൂർവ്വം ആരെങ്കിലും എസ്കലേറ്റർ നിർത്തിയാണെങ്കിൽ, അവരെ ഉടൻ പുറത്താക്കുകയും വ്യാപകമായ അന്വേഷണം നടത്തണമെന്നും പ്രസ്സ് സെക്രട്ടറി കരോലൈൻ ലെവിറ്റ് ആവശ്യപ്പെട്ടു.
എസ്കലേറ്ററിന്റെ സെൻട്രൽ പ്രോസസിംഗ് യൂണിറ്റിന്റെ പരിശോധനയിൽ, അതിന്റെ സേഫ്റ്റി മെക്കാനിസം സ്വയം പ്രവർത്തിച്ചതാണെന്നാണ് കണ്ടെത്തിയതെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റെഫാൻ ഡുജറികിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ക്യാമറാമാൻ എസ്കലേറ്ററിലൂടെ പിന്നിലേക്ക് നടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ടെന്നും ഡുജാറിക് പറഞ്ഞു. നടക്കുന്നതിനിടെ മുകളിലുള്ള സേഫ്‌റ്റി സ്റ്റെപ്പിൽ അദ്ദേഹം കാലിടറി വീണതായി അനുമാനിക്കപ്പെടുന്നു. ഈ സേഫ്റ്റി സംവിധാനം എസ്കലേറ്ററിന്റെ ഗിയറിങ്ങിൽ ആളുകളോ വസ്തുക്കളോ പെട്ടുപോകുന്നത് തടയാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഡുജാറിക് കൂട്ടിച്ചേർത്തു.
അതേസമയം, ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ട്രംപും മെലാനിയയും എസ്കലേറ്ററിൽ കയറുന്ന ദൃശ്യങ്ങളാണ് അതിൽ ഉള്ളത്. എസ്കലേറ്റർ നിന്നെങ്കിലും ഫസ്റ്റ് ലേഡി മെലാനിയ അതിൽ ബുദ്ധിമുട്ടോ ആശങ്കയോ കൂടാതെ കാൽവയ്ക്കുകയും പടിയേറി മുന്നോട്ട് പോകുകയും ചെയ്തു. എന്നാൽ ട്രംപ് അതിശയത്തോടെ ചുറ്റുനോക്കുകയും കാണാം. വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമൻ്റുകളാണ് വരുന്നത്. വിഷയത്തിൽ യു.എൻ ജനറൽ അസംബ്ലിയിൽ ട്രംപ് ചിരിയോടെ പറഞ്ഞു ഐക്യരാഷ്ട്രസഭയിൽ നിന്ന് തനിക്ക് ലഭിച്ച രണ്ടു കാര്യങ്ങൾ മോശം എസ്കലേറ്ററും മോശം ടെലിപ്രോംപ്റ്ററുമാണെന്ന്.











