
ബ്രസൽസ്: തീരുവ കുറയ്ക്കണം എന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. അമേരിക്കയ്ക്ക് പിന്നാലെയാണ് യൂറോപ്യൻ യൂണിയനും ഈ ആവശ്യം ഉയർത്തിയിട്ടുള്ളത്. വിസ്‌കി, വൈൻ, കാറുകൾ എന്നിവയുൾപ്പെടെയുള്ള ഇനങ്ങൾക്ക് കുറഞ്ഞ താരിഫ് ഈടാക്കണം എന്നാണ് ആവശ്യം. ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നതിന് യൂറോപ്യൻ യൂണിയൻ ശ്രമം തുടരുന്ന സമയത്ത് തന്നെയാണ് ഈ നീക്കവും എന്നുള്ളതാണ് ശ്രദ്ധേയം.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വാൻ ഡെർ ലെയ്നിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഇത്തരമൊരു ആവശ്യവും ഉയർത്തിയത്. യൂറോപ്യൻ യൂണിയൻ കോളേജ് ഓഫ് കമ്മീഷണേഴ്സിന്റെ ഇന്ത്യാ സന്ദർശനത്തിൽ വ്യാപാരവും സാങ്കേതികവിദ്യയും ഉൾപ്പടെയുള്ള പ്രധാന വിഷയങ്ങളും ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായാണ് സംഘത്തിന്റെ കൂടിക്കാഴ്ച.
യൂറോപ്യൻ യൂണിയനും അംഗരാജ്യങ്ങളുടെ വ്യവസായങ്ങൾക്കും വാണിജ്യ താൽപ്പര്യമുള്ള പ്രധാന ഉൽപ്പന്നങ്ങളിൽ (കാറുകളും സ്പിരിറ്റും) ഇന്ത്യയുടെ വിപണി അടച്ചിട്ടിരിക്കുകയാണ് എന്ന് ഇയു ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും വാണിജ്യപരമായി ഗുണപരമാകുന്ന എഫ്ടിഎ ഉറപ്പാക്കുന്നതിന് ശക്തമായ ഒരു വിലപേശൽ നടത്താൻ യൂറോപ്യൻ യൂണിയൻ ശ്രമം തുടരുകയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.













