
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണങ്ങളെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കിടയിൽ, സിപിഎം എംപി ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് മുരളീധരൻ ചോദിച്ചു. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരിൽ പിണറായി വിജയൻ മാത്രമാണ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.
അതേസമയം തൃശൂരിൽ മത്സരിക്കാൻ സുരേഷ് ഗോപി വോട്ട് മാറ്റിയത് നിയമ വിരുദ്ധമായാണെന്ന കോൺഗ്രസ് പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ആറ് മാസം ഒരു സ്ഥലത്ത് താമസിക്കാതെ വ്യാജ സത്യവാങ്മൂലം നൽകിയെന്നാണ് കോൺഗ്രസിന്റെ പരാതിയിലുള്ളത്. തൃശൂർ എസിപിക്കാണ് അന്വേഷണത്തിന്റെ ചുമതല. തൃശൂർ മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടി എൻ പ്രതാപനടക്കമുള്ളവരാണ് സുരേഷ് ഗോപിക്കെതിരെ വ്യാജ വോട്ട് പരാതി നൽകിയത്.
കോൺഗ്രസ് നേതാക്കളുടെ പരാതി ഫയലിൽ സ്വീകരിച്ചതായി തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ എസിപിക്ക് അന്വേഷണ ചുമതല നൽകി. വിഷയത്തിൽ നിയമപദേശം അടക്കം തേടുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. വ്യാജ രേഖ ചമച്ചതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. വിഷയത്തിൽ വിശദമായ നിയമോപദേശവും തേടും. ജില്ലാഭരണാധികാരി കൂടിയായ കളക്ടറോട് പരാതിയിൽ നിർദേശം തേടാനും പൊലീസ് നീക്കമുണ്ട്