തിരുവനന്തപുരം: പ്രവാസി മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന് ജനുവരി 29ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും. ഉദ്ഘാടന ചടങ്ങിന് ശേഷം 30, 31 തീയതികളിൽ നിയമസഭാ മന്ദിരത്തിൽ സമ്മേളനം നടക്കും. പരിപാടിക്കായി ഏകദേശം പത്ത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് കോടികൾ ചെലവഴിച്ച് ലോക കേരള സഭ വീണ്ടും സംഘടിപ്പിക്കുന്നത്. പ്രതിപക്ഷം ധൂർത്തെന്ന ആരോപണം ഉയർത്തുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന ലോക കേരള സഭയാണിത്. ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ നിയമസഭയിൽ പരിപാടി സംഘടിപ്പിക്കുന്നതും വിവാദമാകുന്നു.
മുൻ എഡിഷനുകളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശയാത്രകൾ വിവാദമായിരുന്നു. പ്രവാസികളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനും കേരളത്തിന്റെ വികസനത്തിന് അവരുടെ സംഭാവനകൾ ഉപയോഗപ്പെടുത്താനുമുള്ള വേദിയാണ് ലോക കേരള സഭ. എന്നാൽ ചെലവേറിയ പരിപാടിയെന്ന വിമർശനം തുടരുന്നു.














