
സിംഗപ്പൂർ: സിംഗപ്പൂർ പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വ്യാജ മൊഴി നൽകിയ കേസിൽ പ്രതിപക്ഷ നേതാവും ഇന്ത്യൻ വംശജനുമായ പ്രീതം സിങിന് കടുത്ത പിഴ ശിക്ഷ വിധിച്ച് പാർലമെന്ററി സമിതി. രണ്ട് കേസുകളിലായി 14,000 സിംഗപ്പൂർ ഡോളർ പിഴ അടയ്ക്കണമെന്നാണ് വിധി. നവംബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ പോകുമ്പോഴാണ് വർക്കേഴ്സ് പാർട്ടി സെക്രട്ടറി ജനറൽ കൂടിയായ സിങിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
2021 ൽ പാർട്ടി എംപിയായിരുന്ന റഈസ ഖാനെ രക്ഷിക്കാൻ നടത്തിയ ഇടടെപലാണ് നടപടികൾക്ക് കാരണമായത്. ലൈംഗികാതിക്രമക്കേസിലെ ഇരയെ പൊലീസ് ഉപദ്രവിച്ചു എന്ന് റഈസ ഖാൻ മൊഴി നൽകിയിരുന്നു. പിന്നീട് നുണ പറഞ്ഞതാണെന്ന് സമ്മതിച്ചു. എന്നാൽ, എംപി സ്ഥാനം നഷ്ടമാവുകയും പിഴ ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാജ മൊഴിയിൽ ഉറച്ചുനിൽക്കാൻ റഈസ ഖാനോട് സിങ് പറയുകയും പാർലമെന്ററി സമിതിക്ക് തെറ്റായ വിവരം നൽകുകയും ചെയ്ത കേസിലാണ് നടപടിയുണ്ടായിരിക്കുന്നത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയതിനും ശിക്ഷ വിധിച്ചതിനുമെതിരെ അപ്പീൽ നൽകുമെന്ന് പ്രീതം സിംഗ് പറഞ്ഞു. സിംഗപ്പൂരിന്റെ ഭരണഘടന പ്രകാരം, ഒരു കേസിൽ 10,000 ഡോളർ പിഴയോ ഒരു വർഷത്തിൽ കൂടുതൽ തടവിനോ ശിക്ഷിക്കപ്പെട്ടാൽ എംപി സ്ഥാനം നഷ്ടപ്പെടാനും അഞ്ച് വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കപ്പെടുകയും ചെയ്യാം. എന്നാൽ രണ്ട് കേസുകളിലായതിനാൽ പ്രീതം സിങിന് വിലക്കുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമെന്നും പ്രീതം സിങ് പറഞ്ഞു.