
പൂനെ തലേഗാവിൽ ഇന്ദ്രായനി നദിക്ക് കുറുകെയുള്ള നടപ്പാലം തകർന്ന് അഞ്ച് പേർ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. 20ലധികം വിനോദസഞ്ചാരികൾ ഇന്ദ്രായനി നദിയിൽ വീണ് ഒഴുക്കിൽപ്പെട്ടതായാണ് സൂചന.15 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്ത് പൊലീസും ദുരന്തനിവാരണ സേനയും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
നിറഞ്ഞൊഴുകുന്ന ഇന്ദ്രായനി നദി കാണാൻ നിരവധിയാളുകൾ പാലത്തിൽ നിൽക്കുന്നതിനിടെയാണ് നടപ്പാലം തകർന്നു വീണത്. ഈ സമയം നദിയിൽ വീണ സഞ്ചാരികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. 15 മുതൽ 20 വരെയുള്ളയാളുകൾ നദിയിൽ വീണിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രദേശത്ത് കനത്ത മഴയായതിനാൽ നദിയിൽ നല്ല കുത്തൊഴുക്കാണ്.
ഇന്ദ്രായനി നദിക്ക് കുറുകെ പഴയ പാലമായ ഇത് കുറച്ചുനാളുകളായിതകർന്ന നിലയിലായിരുന്നു. അതിനാൽ പാലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് വിലക്കിയിട്ടുണ്ടായിരുന്നു. എങ്കിലും കനത്ത മഴയും നദിയിലെ ജലനിരപ്പ് ഉയരുന്നതും കരകവിഞ്ഞൊഴുകുന്നതും കാണാൻ നിരവധി ആളുകൾ ഇവിടെ എത്താറുണ്ടായിരുന്നു. അത്തരത്തിൽ എത്തിയ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.