ഇസ്രയേലിൻ്റെ കനത്ത ആക്രമണം; അഞ്ച് ഇറാനിയൻ റവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഇസ്രയേൽ- ഇറാൻ ,സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേൽ പടിഞ്ഞാറൻ ഇറാൻ ഖൊറാമബാദ് പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ അഞ്ച് ഇറാനിയൻ റവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയൻ വാർത്താ ഏജൻസിയായ മെഹറാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിലെ മുതിർന്ന ഐആർജി കമാൻഡോയായ സയ്യിദ് ഇസാദിയെ വധിച്ചുവെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്ട്സ് അറിയിച്ചു.

ഇന്ന് ഇറാനിലെ ഈസ്ഫഹൻ ആണവനിലയത്തിന് നേരെയും അക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ആണവവികിരണം ഉണ്ടായിട്ടില്ല. സുരക്ഷ മുൻനിർത്തി ജനങ്ങളെ പ്രദേശത്തുനിന്നും മാറ്റി നിർത്തിയിട്ടുണ്ട്. ഇറാന്റെ നിരവധി മിസൈലുകൾ തങ്ങൾ തടഞ്ഞിട്ടതായും ഇസ്രയേൽ പറയുന്നു. ഇറാനിലെ ഖോം നഗരത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ ആക്രമണം നിർത്താതെ ആണവ ചർച്ചയ്ക്കില്ലെന്നും ഇറാൻ്റെ ആണവ പദ്ധതികൾ സമാധാനപരമായാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അ​രാ​ഗ്ചി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്ന ഇസ്രയേലിന് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി രം​ഗത്തെത്തി. ഇറാൻ്റെ നതാൻസ് ആണവ കേന്ദ്രത്തിനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണം ആണവ-രാസ മലിനീകരണത്തിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ നതാൻസ് ആണവ നിലയത്തിന് പുറത്ത് ആണവവികിരണത്തിൻ്റെ സൂചനകളൊന്നുമില്ലെന്നും ഏജൻസി വ്യക്തമാക്കി. അതേസമയം, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇറാൻ അണുവായുധം ഉണ്ടാക്കുന്നതിന് തെളിവില്ലെന്ന അമേരിക്കൻ ദേശീയ ഇൻ്റലിജൻസ് മേധാവി തുൾസി ​ഗബ്ബാർഡിൻ്റെ പ്രസ്താവന തള്ളി.