
ന്യൂഡല്‍ഹി : ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയുടെ വടക്കന്‍ മേഖലകളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 115 മരണം. കര്‍ഷകര്‍ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു മാര്‍ക്കറ്റ് ടൗണിലാണ് വെള്ളപ്പൊക്ക ദുരന്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ നിന്ന് 300 കിലോമീറ്റര്‍ പടിഞ്ഞാറാണ് ദുരന്തമുണ്ടായ മോക്വ പട്ടണം. വ്യാഴാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു പേമാരിയും വെള്ളപ്പൊക്കവും ദുരിതം വിതച്ചത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്നുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്.
ദുരന്തമുണ്ടായ പട്ടണമായ മോക്വ, വ്യാപാരികള്‍ വടക്കന്‍ കര്‍ഷകരില്‍ നിന്ന് പയര്‍, ഉള്ളി, മറ്റ് ഭക്ഷണങ്ങള്‍ എന്നിവ വാങ്ങുന്ന ഒരു പ്രധാന മാര്‍ക്കറ്റാണ്. മഴക്കാലത്ത് ചെറിയ വെള്ളപ്പൊക്കങ്ങളുണ്ടാകുമെങ്കിലും വളരെ വേഗത്തിലാണ് ഇവിടെ വെള്ളം നിറഞ്ഞതെന്ന് മോക്വ കമ്മ്യൂണിറ്റി നേതാവ് അലികി മൂസ എപിയോട് പറഞ്ഞു.
അതിതീവ്രമഴയില്‍ വടക്കന്‍ നൈജീരിയയിലെ കാര്‍ഷക ഗ്രാമങ്ങള്‍ പലതും ഒറ്റപ്പെട്ട് പോയി. രാത്രിയില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നുമില്ലാതെ എത്തിയ മഴയില്‍ വില്പനയ്ക്കായി എത്തിച്ച കാര്‍ഷികോത്പനങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ നൂറുകണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിന് ആളുകളെ രാത്രിയിലും രാവിലെയുമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.