പ്രവാസികളുടെ ഭൂമി വിൽപ്പന നികുതി 20 ശതമാനമാക്കിയതിൽ പ്രതിഷേധം, അമേരിക്കയിൽ ഒപ്പുശേഖരണം യജ്ഞവുമായി ഫൊക്കാന

ന്യൂയോർക്ക്: ഇന്ത്യയിൽ പുതിയതായി നടപ്പാക്കുവാൻ പോകുന്ന പ്രവാസികളുടെ ഭൂമി ക്രയവിക്രയ നികുതി വർദ്ധനവിനെതിരെ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തുന്നു. ഇന്ത്യൻ പൗരന്മാർ അല്ലാത്ത പ്രവാസികൾ ഇന്ത്യയിൽ ഭൂമി വിൽപ്പന നടത്തുമ്പോൾ 20 ശതമാനം നികുതി നൽകണമെന്ന പുതുക്കിയ നയത്തിനെതിരെ ഓൺലൈൻ ഒപ്പ് ശേഖരണം നടത്തുന്നതിന് ഫൊക്കാന പ്രസിഡൻറ് സജിമോൻ ആൻറണിയുടെ നേതൃത്വത്തിൽ കൂടിയ കമ്മറ്റി തീരുമാനിച്ചു.

തദ്ദേശീയരായ ഇന്ത്യക്കാർക്ക് ഭൂമിയുടെ വിൽപ്പനയ്ക്ക് 10 ശതമാനം നികുതി നൽകുമ്പോഴാണ് പ്രവാസികളായ ഇന്ത്യൻ പൗരന്മാരെ അല്ലാത്തവർക്ക് 20 ശതമാനം നികുതി എന്ന് പുതുക്കി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഈയൊരു നികുതി വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിക്കുക പ്രവാസികളായ അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, ഗൾഫ് മലയാളി സമൂഹത്തിന് ആണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന പ്രവാസികൾ ഏവരും ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് അടുത്തയാഴ്ച ബഡ്ജറ്റ് സമ്മേളനത്തിനായി പാർലമെൻറ് കൂടി ഇതിൽ നിയമനിർമാണം നടക്കുന്നതിന് മുൻപ് സത്വര നടപടികൾ കൈക്കൊള്ളേണ്ടത് ആവശ്യമാണെന്നും ഫൊക്കാന ആഹ്വാനം ചെയ്തു.

കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുൻ കേന്ദ്ര മന്ത്രിയും എം പി യുമായ കെ സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ് എം പി, ശശി തരൂർ എം പി, എൻ കെ പ്രേമചന്ദ്രൻ എം പി. എന്നിവർക്ക് ഈ പ്രശ്നത്തിൽ ഇടപെടണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മെമ്മോറാണ്ടം നൽകിയിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലെത്തിച്ചേരുന്ന പ്രവാസി പണം സംബന്ധിച്ച ലോക ബാങ്കിന്റെ 2024 ലെ അവലോകന റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് ഏറ്റവും കൂടുതല്‍ പ്രവാസി പണമെത്തുന്ന രാജ്യം. 2023 ല്‍ 12,500 കോടി ഡോളര്‍ (ഏകദേശം 10.38 ലക്ഷം കോടി രൂപ) പ്രവാസി പണം ഇന്ത്യയിലെത്തി എന്നാണ് കണക്ക്. 2024 ൽ ഇത് 13,500.00 കോടി ഡോളർ കഴിഞ്ഞിരിക്കാം എന്നാണ് കണക്ക്. രാജ്യത്തിന് വന്‍തോതില്‍ വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്ക് രാജ്യം പക്ഷേ എന്താണ് തിരിച്ചുനല്‍കുന്നത്? സ്വന്തം രാജ്യത്തു ഇത്തിരി മണ്ണ് വേണമെന്ന് എല്ലാ പ്രവാസികൾക്കും ആഗ്രഹമുണ്ട് !

പ്രവാസികള്‍ പൊതുവെ സാമ്പത്തികമായി ഉയര്‍ന്നവരാണെന്ന ധാരണയാണ് സമൂഹത്തിനെന്ന പോലെ സര്‍ക്കാറിനുമുള്ളത്. പ്രവാസികളില്‍ ചുരുക്കം പേര്‍ മാത്രമാണ് സ്വന്തമായി ബിസിനസ്സ് ഉള്ളവരും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരും. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും. കുടുംബവും നാടും വിട്ട് പുറം രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടാന്‍ ആഗ്രഹമുള്ളവരല്ല ഇവരാരും. ഈ ഫണ്ടുകൾ രാജ്യത്തിന് വലിയൊരനുഗ്രഹമായി മാറുന്നുവെന്നാണ് അവര്‍ മുഖേന ലഭ്യമാകുന്ന വിദേശ പണത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.ഈ ഒപ്പ് ശേഖരണ യജ്ഞത്തിൽ ഏവരും പങ്കാളികളാകണമെന്ന് ഫൊക്കാനാ പ്രസിഡണ്ട് സജിമോൻ ആൻറണി സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഫൊക്കാന പ്രസിഡൻറ് സജിമോൻ ആൻറണി ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ചകൾ നടത്തി വരികയാണ്. എന്നാൽ ഇതൊരു ബഹുജനമുന്നേറ്റമായി മാറിയെങ്കിൽ മാത്രമേ ഈ ഒരു പോളിസി ചെയിഞ്ചിൽ നിന്നും ഗവൺമെന്‍റ് പിന്മാറുകയുള്ളുവെന്നും ഏവരും ഈ ഓൺലൈൻ ഒപ്പ് ശേഖരണത്തിൽ പങ്കാളികളാകണമെന്നും ഫൊക്കാന ഭാരവാഹികൾ അഭ്യർത്ഥിച്ചു.

More Stories from this section

family-dental
witywide