
നഥാന്‍സിന് ശേഷം ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ നിലയമായ ഫോര്‍ഡോ ക്വോം ഇസ്രയേല്‍-ഇറാന്‍ സംഘർഷത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു. സംഘർഷത്തിൽ അമേരിക്കയുടെ പിന്തുണ പുറത്തേക്കു വരുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ നിലയമായ ഫോര്‍ഡോ ക്വോം ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. നഗരത്തിനടുത്തുള്ള മലകള്‍ക്കടിയിലെ ഭൂഗര്‍ഭ അറയിലാണ് ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം (Fordow Fuel Enrichment Plant) സ്ഥിതി ചെയ്യുന്നത്. ഇസ്രയേല്‍ ഫോര്‍ഡോ ആണവ നിലയം ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയെങ്കിലും നാശം വിതയ്ക്കാനായില്ലെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി പറയുന്നു. അമേരിക്കന്‍ സഹായത്തോടെ മാത്രമാണ് ഇസ്രയേലിന് ഇനി ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം തകര്‍ക്കാൻ കഴിയുക.
ഇസ്രയേല്‍ സൈന്യത്തിന് ഫോര്‍ഡോ ന്യൂക്ലിയര്‍ പ്ലാന്‍റ് തകര്‍ക്കണമെങ്കില്‍ അമേരിക്കയുടെ കൈവശമുള്ള ഏറ്റവും ശക്തിയേറിയ ബങ്കര്‍-ബസ്റ്റിംഗ് ബോംബുകളായ ‘ജിബിയു-57എ/ബി’യ്ക്ക് മാത്രമേ ഈ ഭൂഗര്‍ഭ കെട്ടിടം തകര്‍ക്കാന്‍ ശേഷിയുള്ളൂ. പതിമൂവായിരം കിലോഗ്രാമിലേറെ ഭാരമുള്ള ഈ കരുത്തുറ്റ ബോംബിന് മാസീവ് ഓര്‍ഡന്‍സ് പെനെട്രേറ്റര്‍ (എംഒപി) എന്നൊരു പേര് കൂടിയുണ്ട്. 2400 കിലോഗ്രാം സ്ഫോടകവസ്തു നിറച്ചിട്ടുള്ള ജിബിയു-57 ഇല്ലാതെ ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രം തകര്‍ക്കുക അസാധ്യമാണ്. കൈകാര്യം ചെയ്യാനും വര്‍ഷിക്കാനും ഏറെ പ്രയാസമുള്ള ജിബിയു-57 ബോംബുകള്‍ വഹിക്കണമെങ്കില്‍ അമേരിക്കയുടെ ബി-2 ബോംബര്‍ വിമാനങ്ങള്‍ തന്നെ വേണം.
ഏറ്റവും രഹസ്യസ്വഭാവവും സുരക്ഷിതവുമായ ഇറാനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെ ഒരു മലയ്ക്ക് കീഴിലായി ഭൂഗര്‍ഭ നിലയമായി കെട്ടിപ്പടുത്തിരിക്കുന്ന ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ഭൂനിരപ്പില്‍ നിന്ന് 80-90 മീറ്റര്‍ ആഴത്തിലാണ് ഫോര്‍ഡോയിലെ പ്രധാന ലാബ് സ്ഥിതി ചെയ്യുന്നത് എന്നാണ് സിഎന്‍എന്നിന്‍റെ റിപ്പോര്‍ട്ട്. 3,000 വരെ സെന്‍ട്രിഫ്യൂജുകള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി ഈ ആണവ നിലയത്തിനുണ്ട്. ഗ്രാമത്തിലാണ് ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ നിലയം സ്ഥിതി ചെയ്യുന്നത്. രണ്ടായിരത്തിന്‍റെ തുടക്കത്തിലാണ് ഫോര്‍ഡോയുടെ നിര്‍മ്മാണം ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ലെന്ന് വിലയിരുത്തപ്പെടുന്നു.