
ഷാര്‍ജ: ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറന്‍സിക് ഫലം ഷാര്‍ജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു. ഷാര്‍ജ പൊലീസിന് അതുല്യയുടെ ഭര്‍ത്താവ് സതീഷിന് മരണത്തില്‍ പങ്കുണ്ടെന്ന് കാട്ടി അഖില പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോറൻസിക് ഫലം പുറത്ത് വിട്ടത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് പിന്നാലെ സതീഷ് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോകള്‍ പുറത്ത് വരികയും സതീഷ് അതുല്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും അതുല്യയുടെ കുടുംബം വ്യക്തമാക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് കുടുംബവും ഒന്നുകില്‍ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും അല്ലെങ്കില്‍ കൊലപാതകമാകമാണെന്ന സംശയമുണ്ടെന്ന് ഭർത്താവ് സതീഷും പറഞ്ഞിരുന്നു. അതേ സമയം, അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നാളെ പൂര്‍ത്തിയാകും.