അപ്രതീക്ഷീത വിരമിക്കൽ; പുരാനും പടിയിറങ്ങുന്നു

ബാർബഡോസ്: വെസ്റ്റിൻഡീസ് മുൻ നായകനും സൂപ്പർതാരവുമായ നിക്കോളാസ് പുരാൻ തന്റെ 29-ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരം തന്റെ അപ്രതീക്ഷിത വിനമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഇത് ബുദ്ധിമുട്ടേറിയ തീരുമാനമാണ്. മെറൂൺ കുപ്പായത്തിൽ കളിക്കാനായത് അഭിമാനമാണ്. വെസ്റ്റിൻഡീസ് ജനതയെ പ്രതിനിധീകരിക്കാൻ അവസരം നൽകിയെന്നും ക്രിക്കറ്റ് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചുവെന്നും താരം ഇൻസ്റ്റാ​ഗ്രാമിൽ വിരമിക്കൽ പോസ്റ്റിൽ കുറിച്ചു. പിന്തുണച്ച തന്റെ പ്രിയപ്പെട്ട ആരാധകർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്ക് നന്ദിയും താരം അറിയിച്ചു.

വിൻഡീസ് ക്രിക്കറ്റിൽ മികച്ച ബാറ്റർമാരിലൊരാളായ പുരാൻ 2016 ൽ ടി20 ഫോർമാറ്റിലാണ് അരങ്ങേറ്റം കുറിച്ചത്. 2019 ഫെബ്രുവരിയിൽ ഏകദിനത്തിൽ അരങ്ങേറിയ താരം 2022ൽ വിൻഡീസിന്റെ ക്യാപ്റ്റനായും തിരഞ്ഞെടുത്തു. വെസ്റ്റിൻഡീസ് 2023 ലെ ലോകകപ്പിന് യോ​ഗ്യത നേടാതെ പുറത്തായതിന് ശേഷം ഒറ്റ രാജ്യാന്തര ഏകദിനം പോലും പുരാൻ കളിച്ചിട്ടില്ല. 61 രാജ്യാന്തര ഏകദിന മത്സരങ്ങളിൽ നിന്ന് 1983 റൺസാണ് പുരാൻ നേടിയത്. ട്വന്റി20 ഫോർമാറ്റിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ(170) നേടിയ താരം കൂടിയാണ് പുരാൻ.