
ലിബിയ: ലിബിയയിലെ കുഫ്രയിലെ കൂട്ടക്കുഴിമാടത്തിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തത് 28 അനധികൃത കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ. മനുഷ്യക്കടത്ത് നടക്കുന്ന മേഖലയാണിത്. ഇതേ സ്ഥലത്ത് നിന്നും 76 അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. ഇവരെല്ലാം പീഡനം ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ക്ക് ഇരയായവരായിരുന്നു. മരിച്ച കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ തടങ്കലിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു ലിബിയന്‍ പൗരനെയും രണ്ട് വിദേശികളും ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലിബിയയില്‍ കുടിയേറ്റക്കാര്‍ നേരിട്ട കൊടും ക്രൂരതകള്‍ വ്യക്തമാക്കുന്ന ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുടിയേറ്റക്കാരുടെ മുഖത്തും കൈകാലുകളിലും മുതുകിലും പാടുകളുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ദീര്‍ഘ കാലമായി ഭരണം നടത്തിയിരുന്ന സ്വേച്ഛാധിപതി മോമർ കദാഫിയെ അട്ടിമറിച്ച 2011 ലെ നാറ്റോ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അരാജകത്വത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഇപ്പോഴും ലിബിയ.
ഇറ്റലിയിൽ നിന്ന് 300 കിലോമീറ്റർ മാത്രം അകലെയുള്ള ലിബിയ യൂറോപ്പിൽ മെച്ചപ്പെട്ട ജീവിതം തേടുന്ന കുടിയേറ്റക്കാരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. കുടിയേറ്റക്കാർ തങ്ങളുടെ ജീവൻ പണയപ്പെടുത്തി മെഡിറ്ററേനിയൻ കടൽ കടന്ന് വരുന്ന യാത്ര ദുരിതപൂര്‍ണമാണ്.