ഓപ്പറേഷൻ സിന്ധു: നാലാമത്തെ വിമാനത്തിൽ ഒരു മലയാളിയും

ദില്ലി: ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായി ദില്ലിയിൽ എത്തിയ നാലാമത്തെ വിമാനത്തിൽ ഒരു മലയാളിയും. ടെഹറാൻ ഷാഹിദ് ബെഹ്ഷത്തി സർവകലാശാലയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ മലപ്പുറം സ്വദേശി ഫാദിലയാണ് നാലാം ദൗത്യത്തിലുള്ളത്. നാലാമത്തെ വിമാനത്തിൽ 256 പേരാണുള്ളത്. ഇതുവരെ ദൗത്യത്തിന്റെ ഭാഗമായി 773 പേർ നാട്ടിലെത്തി.

ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണെന്നും വരും ദിവസങ്ങളിലും വിമാനങ്ങളെത്തുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷൻ സിന്ധുവിലൂടെ അയൽരാജ്യങ്ങൾക്കും ഇന്ത്യ സഹായകമാകുകയാണ്. ടെഹ്റാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിന്റെ ഭാ​ഗമായി നാട്ടിലേക്ക് മടങ്ങാൻ ആ​ഗ്രഹിക്കുന്ന നേപ്പാൾ, ശ്രീലങ്ക സ്വദേശികൾക്കായി പ്രത്യേകം നമ്പറുകൾ ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.