
പാരീസ്: ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിൽ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ന്യൂയോർക്കിൽ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയിലായിരുന്നു മാക്രോണിന്റെ നിർണായക പ്രഖ്യാപനവും പ്രസംഗവും. ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ പറഞ്ഞു.
അതേസമയം, ഫ്രാൻസിന്റെ നീക്കം കൂടുതൽ രാജ്യങ്ങൾ ഏറ്റുപിടിക്കുമെന്നാണ് കരുതുന്നത്. ഇസ്രയേലിന്റെ സഖ്യകക്ഷിയായ ജർമനിയും ഇറ്റലിയും വൈകാതെ പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ബ്രിട്ടൺ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ പലസ്തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ഈ രാജ്യങ്ങളെയും മാക്രോൺ പ്രശംസിച്ചു. എന്നാൽ പലസ്തീനെ നശിപ്പിക്കുക എന്ന ദൗത്യത്തിൽനിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഗാസ സിറ്റി പിടിക്കാതെ പിന്നോട്ടില്ലെന്ന് പറഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെ ഇല്ലാതാക്കുമെന്നും ലക്ഷ്യം നേടുമെന്നും കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു.