
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പിൽ രണ്ടാംപ്രതിയായ ദിവ്യ ഫ്രാൻസിസ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി. അഭിഭാഷകർക്ക് ഒപ്പമെത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം കേസിലെ മറ്റ് രണ്ട് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.
ദിയയുടെ സ്ഥാപനത്തിൽ ഇവർ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. കടയിൽ ഇവരുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നതെന്നും ഈ പണം ദിയക്ക് കൈമാറിയിട്ടില്ലെന്നുമായിരുന്നു പരാതി.
ദിയയുടെ കടയിൽ നിന്നും ജീവനക്കാരികള്‍ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.അതേസമയം, വിനീത, രാധാകുമാരി എന്നിവരെ ദിയയുടെ കടയിലെത്തിച്ച് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനിടെ ക്യൂ ആര്‍ കോഡ് വഴിയുള്ള പണം തട്ടൽ പ്രതികൾ സമ്മതിക്കുന്നുണ്ട്. 40 ലക്ഷത്തിൻ്റെ തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. തട്ടിയെടുത്ത പണം പ്രതികൾ പങ്കിട്ടെടുക്കുകയായിരുന്നു. പണം സ്വർണം വാങ്ങാനും മറ്റും തട്ടിപ്പ് പണം ഉപയോഗിച്ചെന്നാണ് പ്രതികളുടെ മൊഴി.