ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിൽ? കണ്ണൂർ നഗരത്തിലെ തളാപ്പിലെ ആളില്ലാത്ത വീട്ടിൽ നിന്ന് പിടിയിലായെന്ന് സൂചന, സ്ഥിരീകരിക്കാതെ പൊലീസ്

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കവെ ജയിൽചാടിയ ഗോവിന്ദചാമിയെ മണിക്കൂറുകൾക്കകം കണ്ണൂരിൽനിന്ന് പിടികൂടിയെന്ന് സൂചന. കറുത്ത പാൻ്റും ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തിയെന്നാണ് വിവരം. തളാപ്പിലെ ഡി സി സി ഓഫീസിനു സമീപമുള്ള ആൾപ്പാർപ്പില്ലാത്ത ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വ്യക്തമാകുന്നത്. പുലർച്ചെ ഇവിടെ ഇയാളെ കണ്ടെന്ന വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമായി. തിരച്ചിലിനെത്തിച്ച പൊലീസ് നായയും ഈ ഭാഗത്തേക്കാണ് നീങ്ങിയത്. പരിശോധനയ്ക്കൊടുവിൽ ആളില്ലാത്ത വീട്ടിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഈ വീട് പൊലീസ് വളഞ്ഞിട്ടുണ്ട്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. എന്നാൽ വിവരമറിഞ്ഞത് ഏഴ് മണിയോടെയായിരുന്നു. ശേഷം സംസ്ഥാനത്താകെ വലിയ തിരച്ചിലാണ് പൊലീസ് നടത്തിയത്. ഒടുവിൽ മൂന്ന് മണിക്കൂറിനിപ്പുറം ഗോവിന്ദച്ചാമിയെ പിടികൂടാനായെന്ന വാർത്ത പൊലീസിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമാണ് നൽകുന്നത്. കണ്ണൂർ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസർകോടുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദച്ചാമിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടിൽ നിന്ന് ഇയാൾ പിടിയിലായെന്ന സൂചനകൾ പുറത്തുവന്നത്. എന്തായാലും കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ച സംബന്ധിച്ച ചോദ്യങ്ങൾ ആഭ്യന്തര വകുപ്പും സർക്കാരും നേരിടേണ്ടിവരും.

More Stories from this section

family-dental
witywide