
ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും കാരണം ലോകം മുഴുവൻ സംഘർഷ ഭരിതവും അസ്ഥിരവും ആയിരിക്കെ കാനഡയിലെ ആൽബർട്ടയിലെ കനാനസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടി നിർണായകമാണ്.
ഇന്ത്യ, യുക്രെയ്ൻ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, മെക്സിക്കോ, യുഎഇ എന്നീ രാജ്യങ്ങളുടെ തലവൻമാർ ഉൾപ്പെടെ ജി7 രാഷ്ട്രങ്ങളുടെ ഭാഗമല്ലാത്ത, എന്നാൽ ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക ശക്തികളായ രാജ്യങ്ങളേയും കാനഡ പ്രധാനമന്ത്രി മാർക് കാർണി ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളും ടെഹ്‌റാന്റെ പ്രതികാര നടപടികളും കൂടുതൽ അസ്ഥിരമായ ലോകത്തിന്റെ സൂചനകൾ നൽകുന്നതിനിടെ കാനഡയിൽ നടക്കുന്ന ഉച്ചകോടി നിർണായകമായേക്കും.
പ്രതിസന്ധിയുടെ തീവ്രത കുറയ്ക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും മറ്റ് ലോക നേതാക്കളുമായും ചർച്ച ചെയ്തതായി കാനഡയിൽ എത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു, ഉച്ചകോടിയിൽ ചർച്ചകൾ തുടരുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
മറ്റ് നേതാക്കൾ ട്രംപുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നതിനാൽ, തീരുവകൾ കുറയ്ക്കുന്നത് സംബന്ധിച്ചുള്ള ഉഭയകക്ഷി ചർച്ചകൾക്കുള്ള വേദിയായി ഉച്ചകോടി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല ഇറാൻ – ഇസ്രയേൽ വിഷയത്തിൽ വ്യത്യസ്ത നിലപാടുകളുള്ള രാഷ്ട്രങ്ങളാണ് മീറ്റിങ്ങിൽ പങ്കെടുക്കുന്നത്, അതിനാൽ തന്നെ ഉച്ചകോടിയിൽ ഒരു ഐക്യപ്രകടനം ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്.
ഉച്ചകോടിയുടെ ആതിഥേയൻ എന്ന നിലയിൽ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, യോഗത്തിന്റെ അവസാനം ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന പതിവ് രീതി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി അറിയിച്ചിട്ടുണ്ട്.
ഇന്ത്യ – കാനഡ ബന്ധം മികച്ചതാകും
ഇന്ത്യ – കാനഡ ബന്ധങ്ങളിലുണ്ടായ വിള്ളൽ പരിഹരിക്കാനുള്ള ഒരു നല്ല വേദിയാണ് കാർണി ഒരുക്കിയിരിക്കുന്നത്. ഖലിസ്ഥാനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ വധവുമായി ബന്ധപ്പെട്ടു തുടങ്ങിയ അസ്വാരസ്യങ്ങൾ കാനഡ – ഇന്ത്യ നയതന്ത്ര ബന്ധം വളരെ വഷളാക്കിയിരുന്നു. എന്നാൽ കാനഡ – യുഎസ് ബന്ധത്തിന് ഇളക്കം തട്ടിയതോടെ കാനഡ വീണ്ടും ഇന്ത്യയോട് അടുക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. ജി 7 ൽ അംഗമല്ലാതിരിന്നിട്ടുകൂടി കാർണി ഇന്ത്യൻ പ്രധാനമന്ത്രിയെ ക്ഷണിച്ചതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഇന്ത്യ – കാനഡ ബന്ധം മികച്ചതാക്കുക എന്നതായിരിക്കും.
ട്രംപാണ് താരം
ഉച്ചകോടിയുടെ പ്രധാന കഥാപാത്രം ട്രംപ് ആയിരിക്കും എന്നതിന് സംശയം ഒട്ടും വേണ്ട. കാരണം താരിഫ് മാത്രമല്ല, കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമെന്നും ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രകോപനപരമായ ഭീഷണികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതു തന്നെ. ട്രംപിനുള്ള പ്രതീകാത്മകമായ ഒരു മറുപടി ഫ്രഞ്ച് പ്രസിഡൻ്റ് ഇന്നലെ തന്നെ കൊടുത്തു കഴിഞ്ഞു.
കാനഡയിലേക്കുള്ള യാത്രാമധ്യേ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഞായറാഴ്ച ഗ്രീൻലാൻഡ് സന്ദർശിച്ചു. ഗ്രീൻലാൻഡ് “വിൽക്കപ്പെടേണ്ടതല്ല” അല്ലെങ്കിൽ “എടുക്കപ്പെടേണ്ടതല്ല” എന്ന് മാക്രോൺ അവിടെ വച്ച് പ്രസ്താവിക്കുകയും ചെയ്തു.
“ഗ്രീൻലാൻഡിലെ സാഹചര്യം യൂറോപ്പിനുള്ള ഒരു മുന്നറിയിപ്പാണ്. നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ഞാൻ നിങ്ങളോട് നേരിട്ട് പറയട്ടെ,” മാക്രോൺ കൂട്ടിച്ചേർത്തു.
ട്രംപ് ഞായറാഴ്ച ആൽബർട്ടയിലെ കാനനാസ്കിസിൽ എത്തിച്ചേർന്നിട്ടുണ്ട്. ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പ് രാവിലെ അദ്ദേഹം കാർണിയുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.
ഞായറാഴ്ച വൈറ്റ് ഹൗസിൽ നിന്ന് പോകുമ്പോൾ ജി 7 ൽ എന്തെങ്കിലും വ്യാപാര കരാറുകൾ പ്രഖ്യാപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് ഇങ്ങനെയായിരുന്നു – “നമുക്ക് നമ്മുടെ വ്യാപാര കരാറുകളുണ്ട്. നിങ്ങൾ നൽകേണ്ട കാശ് ഇത്രയാണ് എന്ന് അറിയിച്ച് ഒരു കത്ത് അയയ്ക്കുക മാത്രമാണ് നമ്മുടെ പണി, എല്ലാം നേരത്തേ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. പക്ഷേ വളരെ കുറച്ച് പുതിയ വ്യാപാര കരാറുകൾ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു.”
താരിഫ് ഉപയോഗിച്ച് ട്രംപ് നേതാക്കളെ ഭീഷണിപ്പെടുത്തിയാൽ ശാന്തത പാലിക്കണമെന്ന് മുൻ കനേഡിയൻ പ്രധാനമന്ത്രി ജീൻ ക്രെറ്റിയൻ ഈ ആഴ്ച ഒരു പാനലിനോട് പറഞ്ഞു.
“അദ്ദേഹം ഭീഷണിപ്പെടുത്തുന്നയാളാണ്, വാർത്തകളിൽ ഇടം നേടാൻ ഒരു ഷോ നടത്താൻ തീരുമാനിച്ചാൽ, അയാൾ എന്തെങ്കിലും ഭ്രാന്തൻ കാര്യം ചെയ്യും. അയാൾ അത് ചെയ്യട്ടെ, സാധാരണപോലെ സംസാരിച്ചുകൊണ്ടിരിക്കുക.” ഇങ്ങനെയായിരുന്നു ക്രെയിറ്റിൻ്റെ ഉപദേശം. ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്തൊക്കെ ഷോകൾക്ക് കാനഡ രംഗവേദിയാകുമെന്ന് കാത്തിരുന്നു കാണാം .
G7 summit to begin in Canada