
ദോഹ: ലോകം കാത്തിരുന്ന ആ വാർത്ത എത്തി. ഗാസയിൽ സമാധാനം പുലരാനായുള്ള വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ച് 15 –ാം മാസമാണ് വെടിനിർത്തൽ കരാർ നിലവിൽ വരുന്നത്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുന്നേ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാകുന്നത് ജോ ബൈഡനെ സംബന്ധിച്ചടുത്തോളം വലിയ നേട്ടമാണ്. ഇതിനൊപ്പം തന്നെ ഖത്തറിന്‍റെ പരിശ്രമങ്ങൾക്കും ലോകം കയ്യടിക്കുകയാണ്. പ്രാഥമിക ഘട്ടത്തിൽ ആറാഴ്ചത്തേക്കാകും വെടിനിർത്തൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ചട്ടക്കൂടിനുള്ളിൽ യു എൻ രക്ഷാസമിതി അംഗീകരിച്ച വെടിനിർത്തൽ കരാർ 3 ഘട്ടമായാകും നടപ്പിലാക്കുകയെന്നാണ് വിവരം. ഖത്തറാണ് വെടിനിർത്തൽ കരാറിന്‍റെ അന്തിമരേഖ കഴിഞ്ഞ ദിവസം ഇസ്രയേലിനും ഹമാസിനും കൈമാറിയത്. 2023 ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 46,584 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ ഒരാഴ്ചയായി ഖത്തർ തലസ്ഥാനമായ ദോഹയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയായിരുന്നു. മൊസാദ് തലവൻ, യുഎസ് പ്രതിനിധികൾ, ഹമാസ് നേതാക്കൾ തുടങ്ങിയവർ ചർച്ചയുടെ ഭാഗമായിരുന്നു.