
ജോർജിയ: ജോർജിയ കോടതിയിലെ ജഡ്ജി സ്വന്തം കോടതി മുറിയിൽ സ്വയം വെടിവെച്ച് മരിച്ചു. ജോർജിയ കോടതിയിലെ തന്‍റെ സേവനത്തിന്‍റെ അവസാന ദിവസമാണ് ജഡ്ജിയായ സ്റ്റീഫൻ യെക്കലിനെ സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. എഫിംഗ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതി മുറിയിൽ നിന്നാണ് ജസ്റ്റിസ് യെക്കലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജഡ്ജിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജോർജിയ പൊലീസ് വ്യക്തമാക്കി.
യെക്കൽ 2022 ലാണ് ജോർജിയ സ്റ്റേറ്റ് കോടതിയിൽ നിയമിതനായത്. അടുത്തിടെ അദ്ദേഹം തൻ്റെ സ്ഥാനത്തു നിന്ന് രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് അത് നിരസിച്ചിരുന്നതായാണ് റിപ്പോർട്ട്. കാലാവധി അവസാനിക്കുന്ന ദിവസമാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹിതനായ യെക്കൽ നാല് കുട്ടികളുടെ പിതാവ് കൂടിയാണ്. ചാത്തം കൗണ്ടിയിൽ മുൻ അസിസ്റ്റൻ്റ് ഡിസ്ട്രിക്റ്റ് അറ്റോർണിയായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുമ്പ് ജോർജിയയിലെ ആൽക്കഹോൾ ആൻഡ് ടുബാക്കോ ടാക്സ് യൂണിറ്റിൻ്റെ പ്രത്യേക ഏജൻ്റായും പ്രവർത്തിച്ചിട്ടുണ്ട് യെക്കൽ.