
ദില്ലി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന്എണ്ണവിലയുടെ ആഗോള വില കുത്തനെ ഉയർന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 5.5 ശതമാനം വരെ ഉയർന്ന് 76 ഡോളറിൽ എത്തിയതായാണ് റിപ്പോർട്ട്. ഇസ്രയേൽ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതിനെത്തുടർന്നാണ് എണ്ണ വില കുത്തനെ ഉയർന്നിരിക്കുന്നത്. ഇറാൻ ഇസ്രയേൽ ആക്രമണത്തിന് തിരിച്ചടി തുടങ്ങിയാൽ സംഘർഷം രൂക്ഷമാകും. ഇത് എണ്ണ വിലയേയും ബാധിക്കും.
ഇറാനു വടക്കും അറേബ്യന്‍ ഉപദ്വീപിനു തെക്കുമായി സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് ഒരു നിര്‍ണായക ചരക്ക് കടത്ത് മാര്‍ഗമാണ്. ലോകത്തിലെ എല്‍എന്‍ജി വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ വലിയൊരു ഭാഗവും ഈ ഇടുങ്ങിയ പാതയിലൂടെയാണ് കടന്നുപോകുന്നത്.ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അവസാനിച്ചാൽ എണ്ണവില നിയന്ത്രണത്തിൽ നിന്ന് അതീതമാകും.
ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതിയെ ഹോര്‍മുസ് കടലിടുക്കിനു ചുറ്റുമുണ്ടാകുന്ന ഏതൊരു തടസ്സവും ബാധിച്ചേക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇന്ത്യയുടെ പ്രധാന എണ്ണ വിതരണക്കാരാണ് ഈ രാജ്യങ്ങള്‍. ഹോർമുസ് കടലിടുക്ക് വഴി ഇറാൻ പ്രതികാരം ചെയ്യുമെന്നതാണ് ഏറ്റവും വലിയ വിപണി ഭയം.ബ്രെന്റ് ക്രൂഡ് ഓയിൽ വില കഴിഞ്ഞ വെള്ളിയാഴ്ച 13 ശതമാനത്തിലധികം ഉയർന്നിരുന്നു. സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവാണിത്.