
ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ രാവിലെ തുടങ്ങിയ പരിശോധനക്ക് പിന്നാലെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചെന്നൈയിലേക്ക് വിളിപ്പിച്ചെന്ന് സൂചന. ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിലായിരുന്നു രാവിലെ റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ നിന്നുള്ള ഇ ഡി സംഘമാണ് റെയ്ഡ് നടത്തുന്നത്. ഇതോടൊപ്പം കോഴിക്കോട് കോർപ്പറേറ്റ് ഓഫീസിലും ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
വിശദ വിവരങ്ങൾ ഇങ്ങനെ
കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിൻ്റെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. 24 ന്യൂസ് ചാനലിൻ്റെ ഡയറക്ടർ ബോർഡ് യോഗം നടക്കുന്നതിനാൽ ഗോകുലം ഗോപാലനും ഈ സമയത്ത് ഓഫീസിലുണ്ടായിരുന്നു. ഇദ്ദേഹത്തിൻ്റെ ചെന്നൈയിലെ ഓഫിസിലും വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്റെ കോർപറേറ്റ് ഓഫീസിലും, നീലാങ്കരയിലെ ഗോപാൽന്റെ ഓഫിസിലും ആണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന.
ഗുജറാത്ത് കലാപത്തിൽ ആർഎസ്എസ് സംഘപരിവാർ ക്രൂരതകളെ വീണ്ടും ചർച്ചകളിൽ എത്തിച്ച എമ്പുരാൻ എന്ന സിനിമ നിർമ്മിച്ചതിൽ മുഖ്യ പങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്.സമ്മർദ്ദങ്ങളെ തുടർന്ന് സിനിമ പുനർസെൻസറിങ്ങിന് വിധേയമാക്കേണ്ടി വന്നു. 24 വെട്ടുകളാണ് എമ്പുരാനിൽ നടത്തിയത്. നേരത്തെ തന്നെ ഗോകുലം ഗോപാലൻ നിർമാതാവ് എന്ന നിലയ്ക്ക് മാത്രമാണ് തന്റെ ബന്ധമെന്ന് പ്രതികരിച്ചിരുന്നു. സെൻസറിങിന് ശേഷം സിനിമ വീണ്ടും തിയറ്ററുകളിൽ എത്തിയപ്പോഴാണ് റെയിഡ്. സിനിമയുമായി സഹകരിച്ചവരെയെല്ലാം സമ്മർദ്ദത്തിലാക്കുന്ന നീക്കമാണ്.