
ന്യൂഡല്‍ഹി: ഇന്ത്യയിലെ എഐ വികസനത്തിനായി 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ ചൊവ്വാഴ്ച പറഞ്ഞു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് യുഎസ് ടെക് ഭീമനായ ഗൂഗിൾ തങ്ങളുടെ ആദ്യത്തെ എഐ ഹബ്ബിനായുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
യുഎസിന് പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ്ബാണ് വിശാഖപട്ടണത്തേത്. ഇവിടെ ഒരു ഭീമന്‍ ഡാറ്റാ സെന്ററും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബേസും വരുമെന്നും ഗൂഗിള്‍ മേധാവി പ്രഖ്യാപിച്ചു. ഇതോടൊപ്പമാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. വികസനത്തിൽ ഇതൊരു നാഴികക്കല്ലാകുമെന്നും ഇന്ത്യന്‍ വംശജനായ പിച്ചൈ ചൂണ്ടിക്കാട്ടി.
‘ഇതിലൂടെ ഞങ്ങള്‍ ഞങ്ങളുടെ വ്യവസായ-പ്രമുഖ സാങ്കേതികവിദ്യ ഇന്ത്യയിലെ സംരംഭങ്ങളിലേക്കും ഉപയോക്താക്കളിലേക്കും എത്തിക്കും, എഐ നവീകരണം ത്വരിതപ്പെടുത്തുകയും രാജ്യത്തുടനീളമുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും,’ ഗൂഗിളും ആന്ധ്രാപ്രദേശ് സര്‍ക്കാരും തമ്മില്‍ ഒരു കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ എക്സില്‍ പിച്ചൈ കുറിച്ചത് ഇങ്ങനെ.