
എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻ ഡിജിപിയായ ഷെയ്ക്ക് ദർവേഷ് സഹേബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ തിരിച്ചയച്ച് സർക്കാർ. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അജിത് കുമാറിനെതിരായ പൂരം റിപ്പോർട്ട്, പി.വിജയൻ നൽകിയ പരാതിയിൻ മേലുള്ള ശുപാർശ എന്നിവയാണ് സർക്കാർ തിരിച്ചയച്ച റിപ്പോർട്ടുകൾ.
തൃശൂർ പൂരം റിപ്പോർട്ടിൽ എംആര്‍ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് തൃശൂര്‍ പൂരം കലക്കലില്‍ ഇടപെടലുണ്ടായില്ല, സ്ഥലത്തുണ്ടായിട്ടും, മന്ത്രി വിളിച്ചിട്ടും ഫോണെടുക്കുകയോ സ്ഥലതെത്തുകയോ ചെയ്തില്ല, കുറ്റകരമായ അനാസ്ഥ അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായി എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അജിത് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തായിരുന്നു റിപ്പോർട്ട്.
പി വിജയനെതിരെ എംആര്‍ അജിത് കുമാര്‍ നല്‍കിയ തെറ്റായ മൊഴിയെക്കുറിച്ചായിരുന്നു രണ്ടാമത്തെ റിപ്പോർട്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് സംഘവുമായി പി വിജയന് ബന്ധമുണ്ടെന്ന് അന്ന് മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് തനിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്ന് അജിത് കുമാര്‍ പറഞ്ഞിരുന്നു. അതിനെതിരെ പി വിജയന്‍ ഡിജിപിക്ക് പരാതി നല്‍കുകയും സുജിത് ദാസ് താന്‍ അങ്ങനെ ഒരു മൊഴി താന്‍ നല്‍കിയിട്ടില്ലെന്നും എംആര്‍ അജിത് കുമാര്‍ പറഞ്ഞ വ്യാജ മൊഴിയാണെന്ന് പറയുകയും ചെയ്തിരുന്നു.
ഈ രണ്ട് സംഭവത്തിലും അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായി, സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രിക്ക് എന്ത് നടപടിയെന്ന് തീരുമാനിക്കാമെന്നുമാണ് മുൻ ഡിജിപിയായ ഷെയ്ക്ക് ദർവേഷ് സഹേബ് നൽകിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.