
ഡല്‍ഹി: നാവികസേനയ്ക്കായി ഫ്രാന്‍സില്‍ നിന്ന് 64,000 കോടിയുടെ റഫാല്‍-എം യുദ്ധവിമാനങ്ങള്‍ വാങ്ങാൻ ഇന്ത്യ. കേന്ദ്ര മന്ത്രിസഭാ സമിതി ഇതിന് അനുമതി നൽകി. നാവിക സേനയുടെ ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിക്രാന്ത് എന്നിവയില്‍നിന്ന് പ്രവര്‍ത്തിപ്പിക്കാനാവുന്ന 26 മറൈന്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനാണ് തീരുമാനം. ഇന്ത്യ – ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലായിരിക്കും ഇടപാടെന്നാണ് റിപ്പോർട്ടുകൾ.
ഇടപാട് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ഈവര്‍ഷം മാര്‍ച്ച് പകുതിയോടെ പൂര്‍ത്തിയായിരുന്നു. ഈ മാസം ഫ്രഞ്ച് പ്രതിരോധ മന്ത്രി സെബാസ്റ്റിയന്‍ ലെക്കോര്‍ണോ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ കരാർ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. കരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ നിര്‍മിച്ച് നല്‍കണമെന്നുള്ള വ്യവസ്ഥയാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുക.
നാവികസേനയുടെ ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ്. വിക്രാന്ത് എന്നീ വിമാനവാഹിനി കപ്പലുകളിലാണ് ഇവയെ ഉപയോഗിക്കുക. 22 സിംഗിള്‍ സീറ്റ് റഫാല്‍ എം യുദ്ധവിമാനങ്ങളും നാല് ഇരട്ട സീറ്റ് റഫാല്‍ ബി ട്രെയിനര്‍ വിമാനങ്ങളുമാണ് കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് ഫ്രാന്‍സ് നല്‍കുക. പൈലറ്റുമാര്‍ക്ക് പരിശീലനം, അനുബന്ധ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണിക്കുള്ള സഹായം, റഫാല്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയുള്‍പ്പെടെയുള്ളവയും കരാറിനൊപ്പമുണ്ടെന്നാണ് സൂചന.