ഡിസിസി ട്രഷററുടെ മരണത്തിൽ വിജിലൻസ് അന്വേഷണം, ഐസി ബാലകൃഷ്ണനും അന്വേഷണ പരിധിയിൽ; കുറ്റക്കാരനെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് എംഎൽഎ

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനും മകനും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേസിൽ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചത്. നിയമന കോഴ വിവാദങ്ങൾ അടക്കം അന്വേഷിക്കുമെന്നതിനാൽ തന്നെ ഐ സി ബാലകൃഷ്ണൻ എംഎൽഎയും അന്വേഷണ പരിധിയിൽ വരും. ഒന്നരകോടി രൂപയുടെ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്ന് നേരത്തെ വിജയൻ പറഞ്ഞിരുന്നു. അന്വേഷണം തുടങ്ങിയതായി വിജിലൻസ് ഡി വൈ എസ് പി അറിയിച്ചു.

അതിനിടെ ആരോപണങ്ങളിൽ പ്രതികരിച്ച് ഐ സി ബാലകൃഷ്ണൻ എംഎൽഎ രംഗത്തെത്തി. എൻ എം വിജയന്‍റെയും മകന്‍റെയും മരണത്തിന് കാരണക്കാരനായിട്ടുണ്ടെങ്കിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നാണ് ഐ സി ബാലകൃഷ്ണൻ പ്രതികരിച്ചത്. അഭിമാനവും തറവാടിത്തവും ഉള്ള കുടുംബത്തിൽ പിറന്നവനാണ് താനെന്നും ആത്മഹത്യയിൽ ഉത്തരവാദിത്വം ഉണ്ടെങ്കിൽ പിന്നീട് വേദികളിൽ വരില്ലായിരുന്നുവെന്നും എം എൽ എ പറഞ്ഞു. ബത്തേരിയിൽ കോൺഗ്രസ് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എം എൽ എ പ്രതികരിച്ചത്.

സി പി എം തന്നെ തുടർച്ചയായി രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നും അതിന്‍റെ ഭാഗമാണ് പുതിയ ആരോപണങ്ങളെന്നും ഐ സി ബാലകൃഷ്ണൻ വിവരിച്ചു. ആരോപണം ഉയർന്നപ്പോൾ തന്നെ കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവുമടക്കമുള്ളവരുമായി സംസാരിച്ചെന്നും തെറ്റുകാരൻ ആണെങ്കിൽ പിന്തുണ വേണ്ടെന്ന് പറഞ്ഞുവെന്നും ഐ സി ബാലകൃഷ്ണൻ വിശദീകരിച്ചു.