
കോഴിക്കോട്: കേരളതീരത്ത് വെച്ച് അപകടത്തില്‍പ്പെട്ട കപ്പലിന്റെ കാര്‍ഗോ മാനിഫെസ്റ്റോ സർക്കാർ പുറത്തുവിട്ടു. അത്യന്തം അപകടകരമായ 157 രാസവസ്തുക്കളാണ് കപ്പലിൽ ഉള്ളത്. വെള്ളവുമായി ചേര്‍ന്നാല്‍ തീപിടിക്കുന്ന രാസവസ്തുക്കളും തീപിടിക്കാന്‍ സാധ്യതയേറെയുള്ള രസിന്‍ സൊലൂഷന്‍, ബെന്‍സോഫെന്‍ വണ്‍, നൈട്രോസെല്ലുലോസ് വിത്ത് ആല്‍ക്കഹോള്‍, സിങ്ക് ഓക്‌സൈഡ്, പോളിമെറിക് ബീഡ്‌സ്, മെത്തോക്‌സി-2 പ്രൊപ്പനോള്‍, ഡയാസെറ്റോണ്‍ ആല്‍ക്കഹോള്‍ അടക്കം സര്‍ക്കാര്‍ പുറത്തുവിട്ട മാനിഫെസ്റ്റോയിലുണ്ട്.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് ഇന്നലെ ഉച്ചയോടെയാണ് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലാണ് അപകടം നടന്നത്. കപ്പലില്‍ ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്‌ലാന്‍ഡ് സ്വദേശികളാണ് ഉണ്ടായിരുന്നത്. തീപടര്‍ന്ന ഉടന്‍ കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേര്‍ കടലിലേയ്ക്ക് ചാടി രക്ഷപ്പെട്ടിരുന്നു.
കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും രണ്ട് കപ്പലുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കത്തുന്ന വസ്തുക്കള്‍ നീക്കം ചെയ്താല്‍ മാത്രമേ തീയണയ്ക്കാന്‍ സാധിക്കുകയുള്ളൂ. രക്ഷാദൗത്യം ദുഷ്‌കരമാണെന്നും ഡിഫന്‍സ് പി ആര്‍ ഒ അതുല്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. കപ്പല്‍ ചെരിഞ്ഞ നിലയിലാണ്. ഡോണിയര്‍ വിമാനം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഐഎന്‍എസ് സത്‌ലജ് സ്ഥലത്തുണ്ട്. മറ്റ് കപ്പലുകള്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിവരികയാണ്. കപ്പലില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രക്ഷാദൗത്യത്തില്‍ ഐഎന്‍എസ് സൂറത്തും പങ്കാളിയാകുമെന്നും പിആർഒ പറഞ്ഞു.