ആ ബാന‌ർ പിടിച്ചില്ല! ഇടതിനോട് ഇടയുമോ പുതിയ ഗവർണറും? ആദ്യ ‘കല്ലുകടി’ എസ്എഫ്ഐക്കെതിരെ, അതും സവർക്കറുടെ പേരിൽ, രാജ്യശത്രു ആകുന്നതെങ്ങനെയെന്ന് ചോദ്യം

കോഴിക്കോട്: ആരിഫ് മുഹമ്മദ് ഖാനെ പോലെ പുതിയ ഗവർണറും ഇടത് സർക്കാരിനോട് ഇടയുമോ എന്ന ചോദ്യം രാജേന്ദ്ര അർലേക്കർ ആ സ്ഥാനത്ത് എത്തിയത് മുതലുണ്ട്. സർക്കാരുമായി ഒന്നിച്ച് പോകുമെന്നും കേരളത്തിന്‍റെ ആവശ്യങ്ങൾ നേടിയെടുക്കാൻ മുഖ്യമന്ത്രിക്കൊപ്പമെന്നുമാണ് അദ്ദേഹം പ്രഖ്യാപിച്ചതും. വളരെ നല്ല നിലയിൽ സർക്കാർ – ഗവർണർ ബന്ധം പോകുന്നതിനിടെയാണ് ആദ്യ കല്ലുകടിയായി ഒരു ബാനർ വന്നിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നിൽ എസ് എഫ് ഐ സ്ഥാപിച്ച വി ഡി സവർക്കർക്ക് എതിരായ ബാനറാണ് ഗവർണർ രാജേന്ദ്ര അർലേക്കറെ ചൊടിപ്പിച്ചത്.

ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്, സവർക്കറെയല്ല (We need Chancellor, not Savarkar) എന്നായിരുന്നു എസ്എഫ്ഐ ബാനറിലുണ്ടായിരുന്നത്. ഇതിൽ ഗവർണർ രോഷം പ്രകടിപ്പിച്ചു. സവർക്കർ എന്നാണ് രാജ്യത്തിന് ശത്രുവായി മാറിയതെന്നായിരുന്നു ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ചോദ്യം.

‘സർവലകശാലയിലേക്ക് കയറിയപ്പോൾ ഒരു ബാനർ കണ്ടു. ഞങ്ങൾക്ക് ചാൻസിലറെയാണ് വേണ്ടത്, സവർക്കറെയല്ല എന്നായിരുന്നു ബാനർ. എന്ത് ചിന്തയാണിത്? സവർക്കർ എങ്ങനെയാണ് രാജ്യശത്രു ആകുന്നത് ? സവർക്കർ എന്താണ് ചെയ്തത്? ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാകും. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ് സവർക്കർ. മറ്റുള്ളവർക്ക് വേണ്ടിയാണ് സവർക്കർ എല്ലാ കാലത്തും പ്രവർത്തിച്ചത്. വീടിനെയോ, വീട്ടുകാരെയോ കുടുംബത്തെ കുറിച്ചോ അല്ല. പകരം സമൂഹത്തെ കുറിച്ചാണ് സവർക്കർ എല്ലാ കാലത്തും ചിന്തിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങൾ ചെയ്ത ആളാണ്’- ഇങ്ങനെയുള്ള ബാനറുകൾ എങ്ങനെ ക്യാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണമെന്നും വൈസ് ചാൻസിലറോട് ഗവർണർ നിർദ്ദേശിച്ചു.

More Stories from this section

family-dental
witywide