
രാജ്ഭവനുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി തിരിച്ചടി നൽകാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷത്തെ പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തില്‍ പാഠഭാഗമായി ഉൾപ്പെടുത്താനാണ് തീരുമാനം. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗവർണറുടെ അധികാരങ്ങൾ വിദ്യാർഥികൾ അറിഞ്ഞിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കുട്ടികൾ തെറ്റായി പഠിച്ച് പോകാൻ പാടില്ല. അടുത്തവർഷം പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങളിലും ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.
ഇന്നലെ രാത്രി തന്റെ വീടിന് നേരം ആക്രമണം ഉണ്ടായതായും വി. ശിവന്‍കുട്ടി പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾക്ക് രാജ്ഭവനുമായി ബന്ധമുണ്ട്. രാജ്ഭവനിൽ പ്രവർത്തിക്കുന്ന എബിവിപികാർക്ക് ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. രാജ്ഭവനിലെ ഓഫീസ് സ്റ്റാഫ് തിരുവനന്തപുരത്തെ അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകനാണ്. ഇന്ന് വഴുതക്കാട് വെച്ച് കാറിന് നേരെ എബിവിപി ആക്രമണം ഉണ്ടായി. ഔദ്യോഗിക കാറിലെ ദേശീയ പതാക വലിച്ചുകീറി. പതിയിരുന്ന് ആക്രമിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
അതിനിടെ, സമൂഹമാധ്യമങ്ങളിലും ‘ഭാരതാംബ’ ചിത്രത്തിന്റെ പേരില്‍ വിദ്യാഭ്യാസ മന്ത്രി- ഗവർണർ പോര് മുറുകുകയാണ്. ഭാരതാംബയെ മാറ്റില്ല എന്ന ഗവർണറുടെ എക്സ് പോസ്റ്റിന്, ഭരണഘടനയ്‌ക്കൊപ്പം നിലകൊള്ളുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. ശിവൻകുട്ടിയുടെ ചിത്രം കൂടി ചേർത്തായിരുന്നു ഗവർണറുടെ പോസ്റ്റ്.
അതേസമയം, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവൻകുട്ടിയുടെ സുരക്ഷ വർധിപ്പിച്ചു. പൈലറ്റ് വാഹനത്തിനൊപ്പം രണ്ട് പൊലീസ് എസ്കോർട്ട് വാഹനങ്ങൾ കൂടി ഉൾപ്പെടുത്തി. വഴുതക്കാടിൽ മന്ത്രിയുടെ വാഹനം തടഞ്ഞതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്.