
കണ്ണൂർ: ഇന്ന് പുലർച്ചെ ജയിൽ ചാടി പിടിയിലായ ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റുന്നു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക.
അതേസമയം നിലവിൽ ഇയാളുമായി ജയിലിൽ തെളിവെടുപ്പ് നടത്തുകയാണ് പൊലീസ്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച ഗോവിന്ദചാമിയെ വിശദമായി പൊലീസ് ചോദ്യംചെയ്തിരുന്നു. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി. കണ്ണൂർ അതിസുരക്ഷാ ജയിലിൽ കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന 68 സെല്ലുകളുള്ള പത്താം ബ്ളോക്ക് ബിയിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്.
അടുത്തിടെ വരെ സെല്ലിൽ ഇയാൾ മാത്രമായിരുന്നെങ്കിലും കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരൻ കൂടി ഈ സെല്ലിൽ ഉണ്ട്. ഒന്നരമാസം മുൻപ് തന്നെ ഗോവിന്ദച്ചാമി ജയിൽ ചാടാനായി പദ്ധതിയിട്ടിരുന്നുവെന്നും ഒപ്പം ചാടാൻ താനും പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാൻ കഴിയാത്തതിനാൽ പുറത്ത് കടക്കാൻ കഴിഞ്ഞില്ലെന്നും തടവുകാരൻ പൊലീസിന് മൊഴി നൽകി. ഇന്ന് പുലർച്ചെ ഒന്നരയോടെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.