ദിസ്‌പൂർ: അസമിൽ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു ആക്രമണം. അസമിന്റെയും അരുണാചൽ പ്രദേശിൻ്റെയും അതിർത്തിക്ക് സമീപമുള്ള അസമിലെ ടിൻസുകിയ ജില്ലയിലെ കകോപത്തർ പ്രദേശത്തെ സുരക്ഷാ സേനയുടെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
അതേസമയം, ഒരു മണിക്കൂറോളം വെടിവയ്പ്പ് തുടർന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുക്കുകയും ചെയ്തിട്ടില്ല. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതായി പൊലീസും സൈന്യവും വ്യക്തമാക്കി. അക്രമികൾ ഉപയോഗിച്ചതായി കരുതുന്ന ട്രക്ക് പിന്നീട് അരുണാചൽ പ്രദേശിലെ തെംഗപാനി പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Grenade attack on army camp in Assam; Three soldiers injured










