ഗ്രേറ്റ തന്‍ബെര്‍ഗിന് കോപ നിയന്ത്രണ ക്ലാസുകള്‍ വേണം, ഇസ്രയേലിന് ഇതല്ലാതെ തന്നെ മറ്റ് ധാരാളം പ്രശ്‌നങ്ങളുണ്ട്‌ – വിമര്‍ശിച്ച് ട്രംപ്

വാഷിംഗ്ടണ്‍ : പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗിന് കോപ നിയന്ത്രണ ക്ലാസുകള്‍ വേണ്ടി വരുമെന്ന് പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയ്ക്ക് സഹായം നല്‍കാനുള്ള യാത്രാമധ്യേ ഇസ്രായേല്‍ സൈന്യം തന്നെ തടഞ്ഞെന്നും തട്ടിക്കൊണ്ടുപോയെന്നും തിങ്കളാഴ്ച അവകാശപ്പെട്ട ഗ്രേറ്റയെ വിമര്‍ശിക്കുകയായിരുന്നു ട്രംപ്.

യുറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസ്സന്‍ ഉള്‍പ്പെടെ 12 പേരുമായി ഗാസ മുനമ്പിലേക്കു പുറപ്പെട്ട മാഡ്ലീന്‍ കപ്പല്‍ ഇസ്രയേല്‍ തടഞ്ഞിരുന്നു. കപ്പലില്‍ മാവ്, അരി, ഡയപ്പറുകള്‍, സ്ത്രീകളുടെ സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ 2 മണിയോടെയാണ് പലസ്തീന്‍ അനുകൂല ഫ്രീഡം ഫ്‌ലോട്ടില കോയിലിഷന്‍ (എഫ്എഫ്സി) സംഘടിപ്പപ്പിച്ച യാത്ര ഇസ്രയേല്‍ കമാന്‍ഡോകള്‍ തടഞ്ഞത്. ഇസ്രയേലിന്റെ ഉപരോധം ലംഘിച്ച് ഗാസയില്‍ കടക്കുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ട കപ്പല്‍ തടയണമെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സൈന്യത്തിനു നിര്‍ദേശം നല്‍കിയിരുന്നു. ഈ നീക്കത്തെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ഇസ്രായേല്‍ സൈന്യം തങ്ങളെ തട്ടിക്കൊണ്ടുപോയതായി ഗ്രേറ്റ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ”ഈ വീഡിയോ നിങ്ങള്‍ കാണുകയാണെങ്കില്‍, ഇസ്രായേല്‍ അധിനിവേശ സേനകളോ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ശക്തികളോ ഞങ്ങളെ അന്താരാഷ്ട്ര ജലാശയത്തില്‍ വെച്ച് തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകുകയാണ്. എന്നെയും മറ്റുള്ളവരെയും എത്രയും വേഗം മോചിപ്പിക്കാന്‍ സ്വീഡിഷ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു,” എന്ന് വീഡിയോയില്‍ അവര്‍ പറഞ്ഞു.

തട്ടിക്കൊണ്ടുപോയതായുള്ള തന്‍ബെര്‍ഗിന്റെ അവകാശവാദങ്ങളെക്കുറിച്ചുള്ള മാധ്യപ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് വിമര്‍ശനം ഉന്നയിച്ചത്. ”അവള്‍ ഒരു വിചിത്ര വ്യക്തിയാണ്. അവള്‍ ഒരു ചെറുപ്പക്കാരിയും കോപാകുലയുമായ വ്യക്തിയാണ്, അത് യഥാര്‍ത്ഥ കോപമാണോ എന്ന് എനിക്കറിയില്ല; വിശ്വസിക്കാന്‍ പ്രയാസമാണ്. അവള്‍ തീര്‍ച്ചയായും വ്യത്യസ്തയാണ്. അവള്‍ ഒരു കോപ നിയന്ത്രണ ക്ലാസില്‍ പോകണമെന്ന് ഞാന്‍ കരുതുന്നു, അതാണ് അവള്‍ക്കുള്ള എന്റെ പ്രാഥമിക ശുപാര്‍ശ. ഗ്രേറ്റ തന്‍ബെര്‍ഗിനെ തട്ടിക്കൊണ്ടുപോകാതെതന്നെ ഇസ്രായേലിന് വേറെ നിരവധി പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു” – എന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.

More Stories from this section

family-dental
witywide