
അഹ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വിജയ് രൂപാണിക്ക് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. അപകടത്തിൽപ്പെട്ട വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ തന്നെ വാർത്തകളുണ്ടായിരുന്നെങ്കിലും അവസാനമാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാനുള്ള യാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് യാത്ര തിരിച്ച വിമാനത്തിലെ ബിസിനസ് ക്ലാസിലെ യാത്രക്കാരനായിരുന്നു രൂപാണി. ലണ്ടനിലുള്ള ഭാര്യ അഞ്ജലിയുടെയും മകളുടെയും അടുത്തേയ്ക്ക് പോവുകയായിരുന്നു അദ്ദേഹം. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രൂപാണിയുടെ മരണം രാത്രിയോടെയാണ് സ്ഥിരീകരിച്ചത്. രൂപാണി അടക്കം യാത്രക്കാരും ക്രൂവും ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.
ഗുജറാത്തിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായിരുന്നു വിജയ് രൂപാണി. 2016 ഓഗസ്റ്റ് ഏഴ് മുതല്‍ 2021 സെപ്റ്റംബര്‍ 11വരെ രണ്ടു ടേമുകളിലായി മുഖ്യമന്ത്രിക്കസേരയിലിരുന്നിട്ടുണ്ട് .പട്ടീദാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ജനരോഷമുയര്‍ന്ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചപ്പോഴാണ് രൂപാണി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതിന് മുന്‍പ് ആനന്ദിബെന്‍ മന്ത്രിസഭയില്‍ ഗതാഗതം, തൊഴില്‍, ജലവിതരണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 115 സീറ്റില്‍ നിന്ന് ബിജെപി 99 സീറ്റിലേക്ക് ചുരുങ്ങിയതോടെ രൂപാണിയുടെ ഗ്രാഫും താഴ്ന്നു. അങ്ങനെയാണ് അടുത്ത തിരഞ്ഞെടുപ്പിന് ഒരു വർഷമുള്ളപ്പോൾ മുഖ്യമന്ത്രിപദം രാജിവച്ച് നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദര്‍ പട്ടേലിന് വഴിയൊരുക്കിയത്.
വിമാനാപകടത്തിൽ അന്തരിക്കുന്ന രണ്ടാമത്തെ ഗുജറാത്ത് മുഖ്യമന്ത്രിയാണ് അദ്ദേഹം. 2016 ആഗസ്റ്റ് മുതൽ 2021 സെപ്റ്റംബർവരെ ഗുജറാത്തിന്റെ പതിനാറാം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. ഗുജറാത്തിന്‍റെ മുൻ കോൺഗ്രസ് മുഖ്യമന്ത്രി ബൽവന്ത് റായ് മേത്ത 1965 സെപ്റ്റംബറിൽ വിമാന ദുരന്തത്തിൽ മരിച്ചിരുന്നു. ഇദ്ദേഹവും കുടുംബവും സഞ്ചരിച്ച വിമാനം പാകിസ്താൻ സൈന്യം വെടിവെച്ച് വീഴ്ത്തുകയായിരുന്നു.