എച്ച്-1ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ലെന്ന് അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്. എച്ച്-1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നും വർഷം തോറും ഈടാക്കില്ലെന്നും പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ട്വീറ്റ് ചെയ്തു.
ഇത് വാർഷിക ഫീസ് അല്ല. പുതിയ അപേക്ഷകർക്ക് മാത്രം ബാധകമായ ഒറ്റത്തവണ ഫീസാണിത്. നിലവിലുള്ള വിസ ഉടമകൾക്ക് ബാധകമല്ല. എച്ച്-1ബി വിസകൾ കൈവശം വച്ചിരിക്കുന്നവരും നിലവിൽ രാജ്യത്തിന് പുറത്തുള്ളവരുമായവർക്ക് വീണ്ടും പ്രവേശിക്കുന്നതിന് $100,000 ഈടാക്കില്ല. നിലവിലെ എച്ച്-1ബി വിസ പുതുക്കുമ്പോൾ ഈ ഫീസ് നൽകേണ്ടതില്ല. നിലവിലെ വിസ ഉടമകൾക്ക് അമേരിക്കയിൽ താമസിക്കുന്നതിനും അമേരിക്കയിൽ നിന്ന് പുറത്തുപോകുന്നതിനും തിരികെ വരുന്നതിനും മറ്റ് തടസങ്ങളില്ല. എച്ച്-1ബി വിസകൾ പുതുതായി നൽകുന്നത് നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.
എച്ച്-1ബി വിസകൾക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളർ വാർഷിക ഫീസ് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്നും നിലവിലുള്ള എച്ച്1-ബി വിസ ഉടമകൾക്ക് ഫീസ് വർധന ബാധകമല്ലെന്നും യുഎസിലെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും എഎൻഐയോട് പ്രതികരിച്ചു.















