52 വർഷങ്ങൾക്ക് ശേഷം ഹെയ്തി ലോകകപ്പ് യോഗ്യത നേടി; പക്ഷേ അമേരിക്കയിൽ ട്രംപിന്റെ യാത്രാവിലക്ക് പണിയാകുമോ? ആരാധകർക്ക് കളികാണാനാകില്ല

പോർട്ട് ഓ പ്രിൻസ്: ഗ്യാങ് അക്രമങ്ങളും രാജ്യത്തെ അരാജകത്വവും മറികടന്ന് ഹെയ്തി 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ചരിത്രം സൃഷ്ടിച്ചു. 1974 ന് ശേഷം ആദ്യമായാണ് ഹെയ്തി ലോകകപ്പിലെത്തുന്നത്. നിക്കരാഗ്വയെ 2-0ന് തോൽപ്പിച്ചാണ് ഹെയ്തി കോൺകാകാഫ് യോഗ്യതാ റൗണ്ടിൽ മുന്നേറിയത്. സ്വന്തം നാട്ടിൽ ഒരു മത്സരം പോലും കളിക്കാതെ, ക്യൂറസാവോയിൽ വെച്ച് എല്ലാ ഹോം മത്സരങ്ങളും നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് ആഘോഷങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും, യുഎസിലെ മത്സരങ്ങൾ കാണാൻ ആരാധകർക്ക് അമേരിക്കയിലേക്ക് പോകാൻ കഴിയാതെ വരുമെന്ന ആശങ്ക നിലനിൽക്കുന്നു.

2025 ജൂണിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കാണ് ഹെയ്തിക്കാർക്ക് തിരിച്ചടിയാകുന്നത്. അഫ്ഗാനിസ്താൻ, മ്യാൻമാർ, ചാഡ്, കോംഗോ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനി, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, യെമൻ എന്നീ 12 രാജ്യങ്ങളിലെ പൗരന്മാർക്ക് പൂർണ യാത്രാവിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷയും വിസ ഓവർസ്റ്റേ നിരക്കും ചൂണ്ടിക്കാട്ടിയാണ് നടപടി. ലോകകപ്പ് കളിക്കുന്ന താരങ്ങൾക്കും പരിശീലകർക്കും കുടുംബാംഗങ്ങൾക്കും ഇളവുണ്ടെങ്കിലും സാധാരണ ആരാധകർക്ക് അമേരിക്കയിലെ മത്സരങ്ങൾ നേരിട്ട് കാണാൻ കഴിയില്ലെന്നാണ് സൂചന.

ഹെയ്തിയിലെ ആരാധകർക്ക് നിരാശയായി മാറിയ ഈ വിലക്ക് ഫിഫയുമായി ചർച്ചകൾക്ക് വഴിവെക്കുമോ എന്നതാണ് ശ്രദ്ധേയം. ലോകകപ്പിന്റെ ആത്മാവായ ആരാധകപിന്തുണയെ ബാധിക്കുന്ന ഈ നിയന്ത്രണം ടൂർണമെന്റിന്റെ ആകർഷണത്തെ തന്നെ ചോദ്യം ചെയ്യുന്നു. എന്നാൽ യുഎസിലെ ഹെയ്തിയൻ ഡയസ്പോറയിൽ നിന്നുള്ള പിന്തുണയോടെ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

More Stories from this section

family-dental
witywide