
ജെറുസലേം: ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ബന്ദികളെ കൈമാറ്റം പുരോഗമിക്കുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്ത ഹമാസ് പിടികൂടിയ നാല് വനിതാ ഇസ്രയേല്‍ സൈനികരെ അന്താരാഷ്ട്ര റെഡ് ക്രോസിന് കൈമാറി എന്നതാണ്. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നിവരെയാണ് കൈമാറിയത്. 477 ദിവസം തടവില്‍ പാര്‍പ്പിച്ചിരുന്ന സ്ത്രീകളെയാണ് മോചിപ്പിച്ചത്. സൈനിക ശൈലിയിലുള്ള യൂണിഫോമുകളും തടവുകാര്‍ നല്‍കിയ ബാഗുകളും ധരിച്ചാണ് നാല് സ്ത്രീകളും എത്തിയത്.
ഗാസയിലെ 15 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം പലസ്തീന്‍ തടവുകാരെയും വിട്ടയയ്ക്കും. 2027 ഒക്ടോബര്‍ ഏഴിനാണ് ഈ നാല് പേരെയും ഹമാസ് കടത്തിക്കൊണ്ടുപോകുന്നത്. കൈമാറ്റത്തിന്റെ ഭാഗമായി ശനിയാഴ്ച 200 തടവുകാരെ വിട്ടയയ്ക്കുമെന്ന് ഹമാസ് അറിയിച്ചു. ഈ ഞായറാഴ്ച വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണിത്. 90 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതിന് പകരമായി ഹമാസ് മൂന്ന് ഇസ്രയേല്‍ പൗരന്‍മാരെ വിട്ടയച്ചിരുന്നു.